കൊൽക്കത്ത 52 റൺസിന് മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചു
ജസ്പ്രീത് ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടം പാഴായി
മുംബയ് : ഈ സീസണിലെ ഒൻപതാമത്തെ തോൽവിയും ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസ്. ഇന്നലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ ഐ.പി.എൽ മത്സരത്തിൽ 52 റൺസിനാണ് മുംബയ് മൂക്കുകുത്തി വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ മുംബയ്‌യുടെ മറുപടി 17.3ഓവറിൽ 113ൽ അവസാനിച്ചു.
വാലറ്റത്ത് പെട്ടെന്ന് വിക്കറ്റുകൾ പൊഴിഞ്ഞെങ്കിലും വെങ്കിടേഷ് അയ്യർ(43),അജിങ്ക്യ രഹാനെ (25), നിതീഷ് റാണ (43) എന്നീ മുൻനിര ബാറ്റ്സ്മാൻ മികച്ച പ്രകടനമാണ് കൊൽക്കത്തയ്ക്ക് കരുത്തായത്. ഒരോവറിൽ റൺസൊന്നും വഴങ്ങാതെ വീഴ്ത്തിയ മൂന്ന് വിക്കറ്റ് ഉൾപ്പടെ മത്സരത്തിലാകെ അഞ്ചുവിക്കറ്റുകൾ സ്വന്തമാക്കിയ പേസർ ജസ്പ്രീത് ബുംറയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് മുംബയ് ഇന്ത്യൻസിന് വിജയത്തിലേക്കുള്ള വാതിൽ തുറന്നതുമില്ല.
അയ്യരും അജിങ്ക്യയും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസാണ് കൂട്ടിച്ചേർത്തത്. 24 പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സുമടക്കമാണ് വെങ്കിടേഷ് 43 റൺസടിച്ചത്.87ൽ വച്ച് അജിങ്ക്യയും പുറത്തായതിന് പിന്നാലെ വിക്കറ്റ് ചോർച്ച ആരംഭിച്ചു. 24 പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സുമടക്കം 43 റൺസ് നേടിയ റാണ ഒരറ്റത്ത് നിൽക്കേ ശ്രേയസ് അയ്യർ(6),റസൽ (9) എന്നിവരെ നഷ്ടമായി.15-ാം ഓവറിൽ റാണയെയും റസലിനെയും പുറത്താക്കിയ ബുംറ 18-ാം ഓവറിൽ റൺസ് വഴങ്ങാതെ ഷെൽഡൺ ജാക്സൺ(5),കമ്മിൻസ് (0),നരെയ്ൻ (0)എന്നിവരെയും പുറത്താക്കി. നാലോവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടം.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലും ഒരോ വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും വരുൺ ചക്രവർത്തിയും ചേർന്നാണ് മുംബയ് ബാറ്റിംഗിനെ വരിഞ്ഞുമുറുക്കിയത്. ആദ്യ ഓവറിൽത്തന്നെ രോഹിത്ശർമ്മയെ (2) സൗത്തീ പുറത്താക്കിയപ്പോൾ ഇഷാൻ കിഷൻ (51)ഒരറ്റത്ത് പൊരുതിനോക്കിയെങ്കിലും തിലക് വർമ്മ(6),രമൺദീപ് സിംഗ് (12),ടിം ഡേവിഡ്(13),കെയ്റോൺ പൊള്ളാഡ് (15) തുടങ്ങിയവരുടെ വിക്കറ്റുകൾ നഷ്ടമായത് മുംബയ്ക്ക് തിരിച്ചടിയായി.
സീസണിലെ തങ്ങളുടെ അഞ്ചാം വിജയത്തോടെ 10 പോയിന്റിലെത്തിയ കൊൽക്കത്ത പട്ടികയിൽ ഏഴാമതാണ്. മുംബയ് അവസാന സ്ഥാനത്ത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |