കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്നലെ പത്രിക സമർപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എം.പി എന്നിവർക്കൊപ്പമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പത്രിക സമർപ്പിച്ചത്. ജോ ജോസഫിന് കെട്ടിവയ്ക്കാനുള്ള പണം ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം നൽകി.
സൈക്കിൾ റിക്ഷയിലേറി ഉമ തോമസ്
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് കോൺഗ്രസ് ഓഫീസിൽനിന്ന് സൈക്കിൾ റിക്ഷയിലാണ് പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിൽ എത്തിയത്. പി.ടി. തോമസ് ചെയ്തിരുന്നതുപോലെ പൊന്നുരുന്നി മുസ്ളീംപള്ളിയിൽ നേർച്ചയിട്ടാണ് പുറപ്പെട്ടത്. എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ബെന്നി ബഹനാൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
എ.എൻ. രാധാകൃഷ്ണൻ ഇന്നു നൽകും
ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ ഇന്നുരാവിലെ 11ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും രാധാകൃഷ്ണൻ ഇന്നലെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |