ലക്നൗ: താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ചുള്ള വസ്തുതകളിൽ വിശദമായ അന്വേഷണം നടത്തണമെന്നും അതിനായി അവിടെ പൂട്ടിയിട്ടിരിക്കുന്ന 22 മുറികൾ തുറന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി നേതാവ്.
ബിജെപി അയോദ്ധ്യ മേഖലയിലെ മാദ്ധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രജ്നീഷ് സിംഗാണ് ശനിയാഴ്ച ഹൈക്കോടതിയുടെ ലക്നൗ ബഞ്ചിന്റെ രജിസ്ട്രിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. രജിസ്ട്രി പാസാക്കിയാൽ കോടതി ഹർജിയിൽ വാദം കേൾക്കാൻ ആരംഭിക്കും.
താജ്മഹലിൽ അടഞ്ഞു കിടക്കുന്ന മുറികളുടെ ഉള്ളിലെ സത്യാവസ്ഥ എന്തായിരുന്നാലും അത് തുറന്ന് പരിശോധിക്കാൻ അനുവധിക്കണമെന്നാണ് താൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രജ്നീഷ് സിംഗ് പറഞ്ഞു.
ലോക മഹാത്ഭുതങ്ങളിൽ ഒന്ന് കൂടിയായ താജ് മഹൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ 1631 നും 1648 നും ഇടയിലാണ് നിർമിച്ചതെന്നാണ് കരുതുന്നത്. ഇപ്പോൾ ഇത് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയാണ് സംരക്ഷിച്ചുവരുന്നത്.
പുരാതന ചരിത്ര സ്മാരകങ്ങൾ, പുരാവസ്തു സ്ഥലങ്ങൾ അവയുടെ അവശിഷ്ടങ്ങൾ, അവയുടെ ദേശീയ പ്രാധാന്യ പ്രഖ്യാപനം എന്നിവയൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്ന 1951 ലെയും 1958ലെയും നിയമങ്ങളുടെ ചില വ്യവസ്ഥകൾ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
താജ്മഹൽ ഫത്തേപൂർ സിക്രി, ആഗ്ര കോട്ട, ഇതിമാദ് ഉദ് ദൗളയുടെ ശവകുടീരം എന്നിവ ചരിത്ര സ്മാരകങ്ങളായി പ്രഖ്യാപിച്ചത് ഈ നിയമങ്ങളുടെ പിൻബലക്കോട് കൂടിയായിരുന്നു.
താജ്മഹൽ ശരിക്കും ഒരു ശിവക്ഷേത്രമായിരുന്നുവെന്ന് പല ഹിന്ദു സംഘടനകളും അവകാശപ്പെടുന്നുണ്ട്. പഴയ ക്ഷേത്രത്തിന്റെ പേര് തേജോ മഹാലയ എന്നായിരുന്നുവെന്നും ഈ പേരാണ് പിന്നീട് താജ്മഹൽ ആയതെന്നുമാണ് പലരും കരുതുന്നത്. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ലിഖിതങ്ങളും മറ്റും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നറിയാനും സത്യമെന്തായാലും അത് മനസിലാക്കാനുമാണ് ഇതിന്റെ അടഞ്ഞുകിടക്കുന്ന മുറികൾ തുറന്ന് പരിശോധിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |