SignIn
Kerala Kaumudi Online
Saturday, 27 April 2024 10.16 AM IST

മഹിന്ദ  രാജപക്‌സയെ രാജ്യം വിടാൻ അനുവദിക്കില്ല; റോഡുകൾ തടഞ്ഞ് പ്രക്ഷോഭകർ, ക്രമസമാധാനം  തകർത്തതിന് മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം

sri-lanka

കൊളംബോ: സർ‌ക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ രാജി വച്ചൊഴിഞ്ഞ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയും കുടുംബവും രാജ്യം വിടുമെന്ന അഭ്യൂഹം പരന്നതോടെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം തടഞ്ഞ് പ്രക്ഷോഭകാരികൾ. രാജ്യാന്തര വിമാനത്താവളമായ ബന്ദാരനായകെയിലേക്കുള്ള പ്രവേശനമാണ് തടഞ്ഞത്.

റോഡിന് കുറുകെ അനേകം വാഹനങ്ങൾ നിരത്തിയിട്ടാണ് പ്രക്ഷോഭകർ രാജപക്സെ രാജ്യം വിടുന്നത് തട‌ഞ്ഞത്. ജനപ്രതിനിധികളും മന്ത്രിമാരും രാജ്യം വിടുന്നത് തടയുമെന്നും പ്രക്ഷോഭകാരികൾ വ്യക്തമാക്കി. ഇതിനായി സമരക്കാർ റോഡുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ത്രിൻകോമാലിയിലെ നാവികത്താവളത്തിലാണ് നിലവിൽ രാജപക്‌സയും കുടുംബവും അഭയം പ്രാപിച്ചിരിക്കുന്നത്. നാവികത്താവളത്തിലേക്ക് ഹെലികോപ്ടർ മാർഗമാണ് മുൻ പ്രധാനമന്ത്രിയെയും കുടുംബത്തെയും എത്തിച്ചത്. കൊളംബോയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസ് സമരക്കാർ വളഞ്ഞതോടെ സൈന്യം രാജപക്‌സയെ സൈനികത്താവളത്തിലേക്ക് മാറ്റുകയായിരുന്നു.

സൈന്യം ഏറെ പണിപ്പെട്ടായിരുന്നു സമരക്കാരുടെ കണ്ണുവെട്ടിച്ച് രാജപക്‌സയെ പുറത്തെത്തിച്ചത്. രാജ്യത്ത് ക്രമസമാധാനം തകർന്നതിന് കാരണമായ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശ്രീലങ്കയിൽ ശക്തമാവുകയാണ്.

ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ അനുയായികളെ വിട്ട് അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാജിവച്ചൊഴിയുകയല്ലാതെ രാജപക്‌സയുടെ മുന്നിൽ മറ്റ് മാർഗങ്ങളില്ലായിരുന്നു. ഇതോടെ രാജ്യമാകെ കലാപം പടർന്നു. അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു.

മഹിന്ദയുടെ ഹമ്പൻതോട്ടയിലെ കുടുംബവീടും കുറുനെഗല സിറ്റിയിലെ വസതിയും പ്രക്ഷോഭകർ അഗ്നിക്കിരയാക്കി. മുൻ മന്ത്രിമാരായ ജോൺസ്റ്റൻ ഫെർണാൻഡോയുടെയും, നാല് എം.പിമാരുടെയും രണ്ട് മേയർമാരുടെയും ഔദ്യോഗിക വസതികളും തീയിട്ട് നശിപ്പിച്ചു. ഭരണകക്ഷി എം.പിമാരെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തു. പാർട്ടി ഓഫീസുകളും കത്തിച്ചു.

ബസുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. സായുധസേന രംഗത്തിറങ്ങി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുൾപ്പെടെ നൂറ്റിയൻപതോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

വാഹനം തടഞ്ഞ പ്രക്ഷോഭക‌ർക്കുനേരെ വെടിയുതിർത്തശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭരണപക്ഷ എം.പി അമരകീ‌ർത്തിയെ സമീപത്തെ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഇയാളുടെ വെടിവയ്പിൽ സാരമായി പരിക്കേറ്റ രണ്ടുപേരും പിന്നീട് മരിച്ചു. അമരകീ‌ർത്തിയെ ജനം തല്ലിക്കൊന്നതാണെന്നും സ്വയം വെടിവച്ച് മരിച്ചതാണെന്നും റിപ്പോർട്ടുണ്ട്.

മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപത്തെ പ്രതിഷേധ വേദിയായ 'മൈനഗോഗാമ'യിൽ നിരായുധരായ സമരക്കാർക്കു നേരെ മഹിന്ദയുടെ അനുയായികൾ ആയുധങ്ങളുമായി ഇരച്ചുകയറുകയായിരുന്നു. പൊലീസ് മനുഷ്യച്ചങ്ങല തീർത്തെങ്കിലും അത് മറികടന്ന് സമരക്കാരെ ആക്രമിച്ചു. കാര്യങ്ങൾ കൈവിട്ടതോടെ മഹിന്ദയുടെ അനുജനായ പ്രസിഡന്റ് ഗോതബയ രാജപക്‌സ രാജ്യമൊട്ടാകെ കർഫ്യൂ പ്രഖ്യാപിച്ചു.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നീക്കം ഗോതബയ തുടങ്ങി. ഗോതബയ രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് പ്രക്ഷോഭകരുടെ തീരുമാനം. ഇടക്കാല സ‌ർക്കാരിൽ ചേരില്ലെന്ന് പ്രധാന പ്രതിപക്ഷമായ സമഗി ജനബലവേഗയ (എസ്‌.ജെ.ബി) വ്യക്തമാക്കിയിരുന്നു.

കൊവിഡിൽ ടൂറിസം വരുമാനം നിലച്ചതും ചൈനയിൽ നിന്ന് വാങ്ങിക്കൂട്ടിയ കടവും ശ്രീലങ്കൻ സമ്പദ്ഘടനയെ തകർത്തു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം സർക്കാർ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമായി. അവശ്യസാധനവില കുതിച്ചുയർന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീൻപിടിത്തവും നിലച്ചു. അച്ചടിക്കടലാസിന്റെ ക്ഷാമം കാരണം പരീക്ഷകൾ വരെ മാറ്റി. വൈദ്യുതി നിലയങ്ങൾ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി. ഇതാണ് രാജ്യത്തെ കലാപത്തിലേക്കും തുടർന്ന് മഹിന്ദ രാജപക്‌സയുടെ രാജിയിലേക്കും നയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SRI LANKA, MAHINDA, RAJAPAKSA, RESIGNATION, VIOLENCE, PROTESTORS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.