ആലപ്പുഴ: ഒന്നരയും അഞ്ചും വയസുള്ള പിഞ്ചോമനകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയശേഷം പൊലീസുകാരന്റെ ഭാര്യ ജീവനൊടുക്കി. ആലപ്പുഴ എ.ആർ. ക്യാമ്പ് ക്വാർട്ടേഴ്സിലാണ് നാടിനെ നടുക്കിയ സംഭവം.
ആലപ്പുഴ മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസറും, വട്ടപ്പള്ളി സക്കറിയാ ബസാർ നവാസ് മൻസിലിൽ ബദറുദീന്റെ മകനുമായ റനീസിന്റെ ഭാര്യ കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫില മൻസിലിൽ നജില (27), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരെയാണ് എ 12-ാം നമ്പർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലാലയെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലകുത്തനെ മുക്കിയും ടിപ്പുവിനെ കഴുത്തിലും കട്ടിലിന്റെ കാലിലുമായി ഷാളുപയോഗിച്ച് കുരുക്കിട്ടും കൊലപ്പെടുത്തിയ ശേഷം നജില കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവ് റനീസിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടിയിലായിരുന്ന റനീസ് ഭാര്യയെ ഇന്നലെ രാവിലെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വിളിച്ചു പറഞ്ഞതനുസരിച്ച് താഴത്തെ നിലയിലെ താമസക്കാരായ പൊലീസുദ്യോഗസ്ഥനും ഭാര്യയും മൂന്നാം നിലയിലെത്തി വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.
തൊട്ടടുത്തുള്ള താമസക്കാരുമെത്തി ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഈ സമയം റനീസ് ക്വാർട്ടേഴ്സിൽ മടങ്ങിയെത്തി. രാവിലെ 9.30ന് ഫയർഫോഴ്സെത്തി വാതിൽ തുറന്നതോടെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു. രാത്രി വൈകിയുള്ള റനീസിന്റെ ഫോൺവിളികളെച്ചൊല്ലിയാണ് പ്രധാനമായും തർക്കമുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. ഇടക്കാലത്ത് പൊലീസ് സ്റ്റേഷനിലടക്കം പരാതി നൽകുകയും പരിഹാര ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. റനീസും കുടുംബവും കഴിഞ്ഞ നാല് വർഷമായി ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന നജിലയുടെ മാതാവ് ലൈലാ ബീവി നാലു ദിവസം മുമ്പാണ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങിയത്.
ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അമ്പലപ്പുഴ തഹസിൽദാർ സി. പ്രേംജിയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റി. മൂവരുടെയും കബറടക്കം ഇന്ന് രാവിലെ 11.30ന് ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് കബർസ്ഥാനിൽ. പരേതനായ ഷാജഹാനാണ് സജിലയുടെ പിതാവ്. സഹോദരി നഫില.
ബന്ധുക്കൾ പരാതി നൽകി
റനീസിന്റെ മാനസിക പീഡനമാണ് യുവതിയുടെയും മക്കളുടെയും മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആത്മഹത്യകുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ടിപ്പു സുൽത്താൻ പറഞ്ഞു; ഉമ്മിയും
വാപ്പിയും വഴക്കാ, ഞാനിന്ന് ട്യൂഷനില്ല
സിത്താര സിദ്ധകുമാർ
ആലപ്പുഴ: 'ഉമ്മിയും വാപ്പിയും തമ്മിൽ വഴക്കാ... ഞാനിന്ന് ട്യൂഷന് വരുന്നില്ല ... ' തിങ്കളാഴ്ച രാവിലെ അഞ്ചുവയസുകാരൻ യു.കെ.ജി വിദ്യാർത്ഥി ടിപ്പുസുൽത്താൻ അയൽവീട്ടിലെ കൂട്ടുകാരനോടും അമ്മയോടും പറഞ്ഞ വാക്കുകളാണിത്.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തി പൊലീസുകാരന്റെ ഭാര്യ ജീവനൊടുക്കിയ ക്വാർട്ടേഴ്സിന്റെ തൊട്ടടുത്ത് താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഇത് പറയുമ്പോൾ വാക്കുകൾ മുറിഞ്ഞു.
''രാത്രി 10.30 വരെ റനീസിന്റെ ക്വാർട്ടേഴ്സിൽ കുട്ടികൾ ഒരുമിച്ച് കളിക്കുകയായിരുന്നു. ഉറങ്ങാൻ സമയം വൈകിയപ്പോഴാണ് മകനെ പോയി വിളിച്ചുകൊണ്ടുവന്നത്. അപ്പോഴാണ് നജിലയെയും മക്കളെയും അവസാനമായി കണ്ടത്. നജിലയുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു.
റനീസും നജിലയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഫോൺ ഉപയോഗമായിരുന്നു പ്രധാന കാരണം.' രാത്രി ഏറെ വൈകിയും തുടരുന്ന റനീസിന്റെ ഫോൺ ഉപയോഗത്തെച്ചൊല്ലിയാണ് പലപ്പോഴും വഴക്കെന്ന് നജില പറഞ്ഞിട്ടുള്ളതായി അയൽവാസികൾ പറയുന്നു. സഹിക്കവയ്യാതാവുമ്പോൾ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ ചെയ്തു കളയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അയൽ കുടുംബക്കാർ പറഞ്ഞു. കഴിഞ്ഞ 21ന് ക്വാർട്ടേഴ്സിലെ സഹപ്രവർത്തകന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും റനീസും കുടുംബവും പങ്കെടുത്തിരുന്നു.
മൂത്തമകൻ ടിപ്പു സുൽത്താന് ഒരു വയസ് പ്രായമുള്ളപ്പോഴാണ് റനീസ് കുടുംബവുമായി ക്വാർട്ടേഴ്സിലെത്തിയത്. വിവാഹ സമയത്ത് തൊഴിൽ രഹിതനായിരുന്ന റനീസ് എം.ബി.എ ബിരുദധാരിയാണെന്ന കാരണത്താലാണ് വിവാഹം നടത്തിയതെന്ന് നജിലയുടെ അടുത്ത ബന്ധു പറഞ്ഞു. വിവാഹശേഷം നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. കുടുംബാംഗങ്ങൾ സഹകരിച്ച് റനീസിന് അമേരിക്കയിലെ കമ്പനിയിൽ ജോലിയും വാങ്ങി നൽകി. ഒന്നര വർഷത്തോളം അമേരിക്കയിലായിരുന്നു. അതിനുശേഷം നാട്ടിലെത്തിയാണ് പൊലീസ് ടെസ്റ്റ് എഴുതിയതും ജോലി ലഭിച്ചതും. നജില രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് ദിവസങ്ങൾ മാത്രമുള്ളപ്പോൾ പോലും ശാരീരികമായി ഉപദ്രവിച്ചതായി പറഞ്ഞിട്ടുണ്ടെന്ന് അയൽക്കാർ ഓർമ്മിക്കുന്നു. വാട്സ് ആപ്, ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നജിലയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നജിലയുടെ നാലാം വയസിൽ മരിച്ച പിതാവ് ഷാജഹാന്റെ ചരമവാർഷികം ഇന്നലെ കൊല്ലം ചന്ദനത്തോപ്പിലെ വീട്ടിൽ നടത്താനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ഫോൺ വിളിച്ചപ്പോൾ നടുവേദനയായതിനാൽ വരാൻ കഴിയില്ലെന്ന് നജില പറഞ്ഞതായി ബന്ധു പറഞ്ഞു. എന്നാൽ പിതാവ് മരിച്ച അതേ തീയതിയിൽ ആരോടും പരാതിയും പരിഭവവും ബാക്കിവയ്ക്കാതെ മക്കളെയും കൂട്ടി നജില യാത്രയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |