തിരുവനന്തപുരം: നഗരത്തെ നടുക്കി റിസപ്ഷനിസ്റ്റിനെ ഹോട്ടലിൽ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാഴ്ചയ്‌ക്കകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. തമ്പാനൂർ ഓവർബ്രിഡ്ജിലെ സിറ്റി ടവർ ഹോട്ടലിൽ റിസപ്ഷനിസ്റ്റായിരുന്ന തമിഴ്നാട് സ്വദേശി അയ്യപ്പനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. നിരവധി ക്രിമിനൽ കേസുകളിലും വധശ്രമക്കേസിലും ഉൾപ്പെട്ട നെടുമങ്ങാട് കല്ലിയോട് കൊല്ലായിൽ അജേഷ് ഭവനിൽ അജേഷാണ് (36) കേസിലെ പ്രതി. ഇയാൾ കഴിഞ്ഞ 75 ദിവസമായി ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
നഗരം നടുങ്ങിയ പകൽ
ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് രാവിലെ 8.30ഓടെയാണ് ഓവർബ്രിഡ്ജ് ജംഗ്ഷനിലെ ഹോട്ടലിൽ അരുംകൊല നടന്നത്. അയ്യപ്പനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബൈക്കിലെത്തിയ അജേഷ് വെട്ടുകത്തിയുമായി റിസപ്ഷനിലെത്തി അയ്യപ്പനെ തുരുതുരാ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കി മിനിട്ടുകൾക്കകം ഹോട്ടൽ ജീവനക്കാരുൾപ്പെടെ ആരുടെയും കണ്ണിൽപ്പെടാതെ അജേഷ് രക്ഷപ്പെട്ടെങ്കിലും ഹോട്ടലിലെ സിസി ടിവി കാമറകളിൽ അരുംകൊലകളുടെ ദൃശ്യങ്ങൾ നിർണായക തെളിവായി അവശേഷിച്ചു. സംഭവദിവസം നെടുമങ്ങാടിനടുത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
റൂമെടുക്കാനെത്തിയപ്പോഴുള്ള
തർക്കം വൈരാഗ്യമായി
മുമ്പ് ഭാര്യയ്ക്കൊപ്പം റൂമെടുക്കാനെത്തിയപ്പോൾ വാക്കുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. നഗരത്തിലെ ലഹരി-പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണ് അജേഷും ഭാര്യയും. 2021 സെപ്തംബറിൽ ഭാര്യയുമൊത്ത് റൂമെടുക്കാനെത്തിയ അജേഷിന്റെ പക്കൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കാണപ്പെട്ടത് അയ്യപ്പൻ ചോദ്യംചെയ്തു. പിന്നീട് പലതവണ ഇതേ ഹോട്ടലിൽ റൂമെടുത്ത് അയ്യപ്പനുമായി മനപൂർവം വാക്കുതർക്കമുണ്ടാക്കി കൊലപാതകത്തിനുള്ള സാഹചര്യം സൃഷ്ടിച്ചു. മരം മുറിക്കാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
അമ്പതിലേറെ സാക്ഷികളും 100ഓളം രേഖകളും ഡിജിറ്റൽ തെളിവുകളുമുൾപ്പെടെ പഴുതടച്ചനിലയിലാണ് അജേഷിനെതിരായ കുറ്റപത്രം പൊലീസ് തയ്യാറാക്കുന്നത്. മുൻകാല ക്രിമിനൽ പശ്ചാത്തലമുൾപ്പെടെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി കാപ്പാ നിയമപ്രകാരമുള്ള നടപടികളും ഇയാൾക്കെതിരെ സ്വീകരിച്ചുവരികയാണ്. ഫോർട്ട് അസി.കമ്മിഷണർ ഷാജിയുടെ മേൽനോട്ടത്തിൽ തമ്പാനൂർ സി.ഐയായിരുന്ന സനോജ്, പുതുതായി ചുമതലയേറ്റ സി.ഐ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |