മലപ്പുറം: മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിലെറിഞ്ഞു. 2020 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഷൈബിൻ ഷാബായെ കൊലപ്പെടുത്തുന്നത്.
വളരെ നാടകീയമായാണ് പൊലീസ് മാസങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഒരു മോഷണകുറ്റത്തിന് പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചിരുന്നു. ഷൈബിൻ നൽകിയ പരാതിയിൽ പ്രതി ചേർക്കപ്പെട്ട വ്യക്തികൾ സെക്രട്ടേറിയറ്റിൽ ഒത്തുകൂടി പ്രതിഷേധിക്കുകയും അവിടെ വച്ച് ഷൈബിൻ ഒരു കൊലപാതകം നടത്തിയ വ്യക്തിയാണെന്നും ആരോപിച്ചു. ഇത് അനുസരിച്ച് ഷൈബിന്റെ മുമ്പുള്ള വിവരങ്ങൾ ശേഖരിച്ച പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു.
മൂലക്കുരുവിനുള്ള ഒറ്റമൂലി കൊല്ലപ്പെട്ട പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫിന്റെ കൈക്കലുണ്ടെന്ന് മനസിലാക്കിയ പ്രവാസി കൂടിയായ ഷൈബിൻ കൂട്ടാളികളുമൊത്ത് വൈദ്യനെ മൈസൂരിൽ നിന്ന് കടത്തികൊണ്ട് വരികയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു കെട്ടിട്ടത്തിൽ വച്ച് ഒറ്റമൂലി കൈക്കലാക്കുന്നതിന്റെ ഭാഗമായി ഷാബാ ഷെരീഫിനെ കടുത്ത പീഡന മുറകൾക്ക് വിധേയനാക്കി. ഒന്നരവർഷത്തോളം ഇപ്രകാരം ഷാബാ ഷെരീഫിനെ പീഡിപ്പിച്ചെങ്കിലും ഇയാളിൽ നിന്ന് ഒറ്റമൂലിയുടെ വിവരങ്ങൾ ലഭിച്ചില്ല. ഒടുവിൽ മർദ്ദനത്തിനിടെ കഴിഞ്ഞ ഒക്ടോബറിൽ ഷാബാ ഷെരീഫ് മരണമടയുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഷാബാ ഷെരീഫിന്റെ മൃതശരീരം ഷൈബിനും കൂട്ടാളികളും ചേർന്ന് കഷണങ്ങളാക്കി നുറുക്കി ചാലിയാർ പുഴയിൽ എറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |