തിരുവനന്തപുരം: രാജ്യദ്രോഹം (ഐ. പി. സി 124 എ) ചുമത്തിയ ഇരുപതോളം കേസുകളാണ് കേരളത്തിലുള്ളത്. ഏറെയും മാവോയിസ്റ്റുകൾക്കും വൻ കള്ളനോട്ടടിക്കാർക്കും എതിരെയാണ്. കൂടുതലും കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊച്ചി ജില്ലകളിൽ. നിരവധി കേസുകളിൽ പൊലീസ് ചുമത്തുന്ന രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ മൂന്നു കേസുകളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ദേശീയതലത്തിൽ 96% കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല.
സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, സായുധവിപ്ലവത്തിന് ആഹ്വാനം, കള്ളനോട്ടടിക്കൽ, സായുധപരിശീലനം, ആയുധം പിടിക്കുന്ന കേസുകളിൽ വിദേശ ബന്ധം തുടങ്ങിയ കുറ്റങ്ങളിലാണ് 124(എ) വകുപ്പ് ചുമത്തുന്നതെന്ന് അഡി.ഡി.ജി.പി മനോജ്എബ്രഹാം പറഞ്ഞു.
സർക്കാരിനെതിരെ പോസ്റ്റർ ഒട്ടിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമെല്ലാം ഭീകരവിരുദ്ധനിയമമായ യു.എ.പി.എയ്ക്കൊപ്പം 124(എ)വകുപ്പ് പൊലീസ് ചുമത്താറുണ്ട്. തെളിവില്ലാത്തതിനാൽ കോടതി റദ്ദാക്കും. പൊലീസ് ചുമത്തുന്ന യു.എ.പി.എ നിലനിൽക്കുമോയെന്ന് പരിശോധിക്കാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ നായർ സമിതിയുണ്ട്. സമിതിയുടെ ശുപാർശ വേണം സർക്കാരിന് പ്രോസിക്യൂഷന് അനുമതി നൽകാൻ. അനാവശ്യമാണെങ്കിൽ യു.എ.പി.എ വകുപ്പ് റദ്ദാക്കും. യു.എ.പി.എ ചുമത്താൻ ജില്ലാപൊലീസ് സൂപ്രണ്ടിന്റെ അനുമതി വേണം. 124(എ) എസ്.എച്ച്.ഒമാർക്ക് ചുമത്താം. പിന്നീട് പരിശോധനയില്ല.
ശിക്ഷ ജീവപര്യന്തം
സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന പരാമർശവും അടയാളവും രാജ്യദ്രോഹമായി വ്യാഖ്യാനിച്ച് ജീവപര്യന്തം ശിക്ഷിക്കാവുന്ന വകുപ്പാണ് 124(എ)
അക്രമത്തിന് പ്രേരിപ്പിക്കുമ്പോഴേ 124(എ) ചുമത്താവൂ എന്ന് സുപ്രീംകോടതി വിധികളുണ്ടെങ്കിലും സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
കേരളത്തിലെ കേസുകൾ
മാവോയിസ്റ്റ് സി.പി.ജലീൽ കൊല്ലപ്പെട്ടതിൽ പൊലീസിനെതിരേ കേസെടുക്കണമെന്ന് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പേരിൽ പോസ്റ്റർ പതിച്ചതിന്.
സി.പി.ജലീലിൽ കൊല്ലപ്പെട്ടത് സുപ്രീംകോടതി മാർഗ്ഗനിർദ്ദേശ പ്രകാരം അന്വേഷിക്കണമെന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പോസ്റ്ററിനെതിരെ
തോക്കും മാരകായുധങ്ങളുമായി മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തതിന് കോഴിക്കോട്ട് രൂപേഷിനെതിരേ മൂന്നുകേസുകൾ
ബേസ് മൂവ്മെന്റ് സംഘടനയുടെ പേരിൽ കൊച്ചി പൊലീസ് കമ്മിഷണറേറ്റിൽ വാട്സ്ആപ്പിൽ ഭീഷണിസന്ദേശം അയച്ചതിന്
സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയിൽ ചേരാൻ ആഹ്വാനം ചെയ്ത് കോഴിക്കോട് നല്ലളത്ത് സ്കൂളിനടുത്ത് പോസ്റ്റർ പതിച്ചതിന്
'124(എ)വകുപ്പ് റദ്ദാക്കിയാലും എടുത്ത കേസുകൾ നിലനിൽക്കും. റദ്ദാക്കുന്ന ദിവസം മുതലേ പ്രാബല്യമുണ്ടാവൂ.''
-മനോജ് എബ്രഹാം, അഡി.ഡി.ജി.പി
'പൗരന്മാരെ ഉപദ്രവിക്കാനുള്ളതും ഭരണഘടനാപരമല്ലാത്തതുമായ വകുപ്പ് റദ്ദാക്കണം''
-ജസ്റ്റിസ് ബി.കെമാൽ പാഷ, ഹൈക്കോടതി റിട്ട.ജഡ്ജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |