കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ വി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്
'ഞാനൊരു കോൺഗ്രസുകാരനാണ്. എന്റെ കാഴ്ചപ്പാടും കോൺഗ്രസിന്റേതാണ്. കെ റെയിൽ അടക്കമുള്ള വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് എന്റെ രാഷ്ട്രീയം. ജോ ജോസഫിനായി വോട്ട് പിടിക്കും. സ്വന്തം തിരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തും. വികസന കാര്യങ്ങളിൽ കൃത്യമായ നിലപാടെടുക്കും.
ഞാൻ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുന്നതിനെ വിമർശിക്കുന്നവർ മുൻപ് കരുണാകരൻ ഇടതുമുന്നണിക്കൊപ്പം പോയതും ഭരണത്തിൽ പങ്കാളികളായ ചരിത്രവും ഓർമ്മിക്കണം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തിൽ പങ്കെടുത്തപ്പോൾ അത് തെറ്റാണെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി അറിഞ്ഞില്ലേ?
പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ. പുതിയ പാർട്ടിയുണ്ടാക്കാനില്ല. 2018 ൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സംഘടിത ശ്രമമുണ്ടായി. എ ഐ സി സിയേക്കാൾ വലുതാണ് കേരളത്തിലെ കോൺഗ്രസ് എന്നു പറഞ്ഞാൽ എനിക്കതിന് മറുപടിയില്ല. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്ന് പറഞ്ഞിട്ട് എന്തായി?
സ്വന്തം വീട്ടിൽ കയറാൻ ഗേറ്റടിച്ചിരിക്കുന്ന അവസ്ഥയാണ്. സി പി എം നേതാക്കൾ ഇടത് കൺവെൻഷനിലേക്ക് ക്ഷണിച്ചു. യു ഡി എഫ് കൺവെൻഷൻ അറിയിച്ചില്ല. ഞാൻ കെ വി തോമസായി നിൽക്കും ചെറിയാൻ ഫിലിപ്പ് ആകില്ല. കേരളത്തിൽ വികസനത്തിലൂന്നിയ കാഴ്ചപ്പാടുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |