റാഞ്ചി:കളളപ്പണം വെളുപ്പിച്ച കേസിൽ ജാർഖണ്ഡിലെ ഖനന വകുപ്പ് സെക്രട്ടറിയായ പൂജാ സിംഗാളിനെ എൻഫോഴ്‌സ്‌മെന്റ് അധികൃതർ അറസ്‌റ്റ് ചെയ്‌തു. അഞ്ച് ദിവസത്തോളമായി എൻഫോഴ്‌സ്‌മെൻറ് കസ്‌റ്റഡിയിലായിരുന്ന പൂജാ സിംഗാളിനെ ബുധനാഴ്‌ച വൈകിട്ടോടെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഇവർക്കും കുടുംബത്തിനുമെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നാല് സംസ്ഥാനങ്ങളിലായി 18 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഇതിൽ റാഞ്ചി ആസ്ഥാനമായുളള ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിൽ നിന്നും 18 കോടി രൂപ ഇഡി പിടികൂടി.
ജാർഖണ്ഡ് ഗവൺമെന്റിന്റെ മൈൻസ് ആൻഡ് ജിയോളജി വകുപ്പിന്റെ സെക്രട്ടറിയാണ് പൂജ സിംഗാൾ. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ സിംഗാൾ. നേരത്തേ ഛത്ര, ഖുന്തി, പലാമു ജില്ലകളിൽ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ പൂജാ സിംഗാളിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഉയർന്നിരുന്നു. മുൻ ബി ജെ പി സർക്കാരിൽ കൃഷി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. എന്നാൽ ഖനികളുമായി ബന്ധപ്പെട്ട വകുപ്പിൽ പ്രവർത്തിച്ചപ്പോഴാണ് ഇവർ അനധികൃതമായി പണസമ്പാദനം നടത്തിയത്. പലാമുവിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കവേ പൂജാ സിംഗാൾ 83 ഏക്കർ ഭൂമി ഖനനത്തിനായി സ്വകാര്യ കമ്പനിക്ക് കൈമാറിയെന്ന ആരോപണം ഉയർന്നിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥൻ രാഹുൽ പുർവാറിനെയാണ് പൂജ ആദ്യം വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുപോയില്ല. വിവാഹമോചിതയായ പൂജ പിന്നീട് റാഞ്ചിയിലെ പൾസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ അഭിഷേക് ഝായെ വിവാഹം ചെയ്തു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലും ഇ ഡി അന്വേഷണം നടത്തുന്നുണ്ട്. പൾസ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഡയറക്ടർമാരിലൊരാളായ പൂജാ സിംഗാളിന്റെ സഹോദരൻ സിദ്ധാർത്ഥ് സിംഗാളും അന്വേഷണ പരിധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |