മുംബയ് : തങ്ങളെപ്പോലെ നവാഗതരായ ലക്നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ് ഈ സീസൺ പ്ളേ ഓഫിലെത്തുന്ന ആദ്യ ടീമായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ടൈറ്റാൻസ് നാലുവിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്ത ശേഷം സൂപ്പർ ജയന്റ്സിനെ 13.5ഓവറിൽ വെറും 82 റൺസിന് ചുരുട്ടിക്കൂട്ടി പ്ളേ ഓഫ് പ്രവേശനം ആഘോഷിക്കുകയായിരുന്നു.
12 മത്സരങ്ങളിൽ ഒൻപത് വിജയത്തോടെ 18 പോയിന്റുമായാണ് ടൈറ്റാൻസ് പ്ളേഓഫിലേക്ക് കടന്നത്. 16 പോയിന്റുമായി ലക്നൗ രണ്ടാം സ്ഥാനത്തുണ്ട്.ഗുജറാത്ത് ഇത് രണ്ടാം തവണയാണ് ലക്നൗവിനെ തോൽപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയം അഞ്ചുവിക്കറ്റിനായിരുന്നു.
അർദ്ധസെഞ്ച്വറിയുമായി ശുഭ്മാൻ ഗില്ലും (63 നോട്ടൗട്ട് ),ഡേവിഡ് മില്ലർ(26), രാഹുൽ തെവാത്തിയ (22 നോട്ടൗട്ട്) എന്നിവരാണ് ടൈറ്റാൻസിന് ബാറ്റിംഗിൽ വേണ്ടി പൊരുതിയത്. നാലോവറിൽ 24 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സായ് കിഷോറും യഷ് ദയാലും ചേർന്നാണ് ബൗളിംഗിൽ തിളങ്ങിയത്.
ലക്നൗ നിരയിൽ ദീപക് ഹൂഡ(27),ആവേഷ് ഖാൻ (12),ഡികോക്ക് (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. കെ.എൽ രാഹുൽ(8),കരൺ ശർമ്മ (4), ക്രുനാൽ പാണ്ഡ്യ(5), ബദോനി (8),സ്റ്റോയ്നിസ് (2) എന്നിവരുടെ പുറത്താകൽ ലക്നൗവിന് തിരിച്ചടിയായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |