മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കാനും മൃതദേഹം പുഴയിൽ തള്ളാനും സഹായിച്ച സുഹൃത്തുക്കൾക്ക് വ്യവസായി ഷൈബിൻ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയില്ല. ഇതിന്റെ പകയിൽ ഇക്കഴിഞ്ഞ ഏപ്രിൽ 24ന് രാത്രി അവർ ഷൈബിന്റെ വീടാക്രമിച്ച് ഏഴ് ലക്ഷം രൂപയും ഷാബ ഷരീഫിനെ മർദ്ദിക്കുന്ന വീഡിയോകൾ അടങ്ങിയ ഷൈബിന്റെ ലാപ്‌ടോപ്പും പ്രതികൾ കവർന്നു. പിന്നാലെ തന്നെ ബന്ദിയാക്കി പണം കവർന്നെന്ന പരാതിയുമായി ഷൈബിൻ നിലമ്പൂർ പൊലീസിനെ സമീപിച്ചു. ലാപ്‌ടോപ്പ് തിരിച്ചുകിട്ടുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. കൊലപാതകത്തിൽ പങ്കുള്ളതിനാൽ അക്കാര്യം അവർ വെളിപ്പെടുത്തില്ലെന്നാണ് ഷൈബിൻ വിചാരിച്ചത്.
ബത്തേരി തങ്ങളകത്ത് അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ മറ്റ് പ്രതികൾ ഏപ്രിൽ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ഷൈബിന് വേണ്ടി കൊലപാതകം നടത്തിയെന്നും ഇവർ വെളിപ്പെടുത്തി. ലാപ്‌ടോപ്പിൽ നിന്നുള്ള ദൃശ്യങ്ങൾ പെൻഡ്രൈവിലേക്ക് പകർത്തിയ നൗഷാദ് ഇത് പൊലീസിന് കൈമാറി.
പൊലീസ് മൈസൂരുവിലെത്തി സരസ്വതീപുരം പൊലീസ്, ഷാബ ഷരീഫിന്റെ ബന്ധുക്കൾ എന്നിവരിൽ നിന്ന് വിവരങ്ങൾ തേടി. ദൃശ്യത്തിൽ നിന്നു ബന്ധുക്കൾ ഷാബ ഷരീഫിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |