ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ സൈനിക ഓപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാദ്ധ്യമ പ്രവർത്തക വെടിയേറ്റ് കൊല്ലപ്പെട്ടു. പലസ്തീൻ പ്രവിശ്യകളിൽ ജോലി ചെയ്തിരുന്ന അൽ ജസീറ ചാനലിന്റെ പ്രമുഖ റിപ്പോർട്ടർ ഷിറീൻ അബു അഖ്‌ലയാണ് (51) കൊല്ലപ്പെട്ടത്. പലസ്തീൻ സായുധ ഗ്രൂപ്പിന് കീഴിലുള്ള ജെനിൻ അഭയാർഥി ക്യാംപ് ലക്ഷ്യമിട്ട് ഇന്നലെ രാവിലെയാണ് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ നടത്തിയത്. ഇസ്രയേൽ സേനയാണു ഷിറീനെ വധിച്ചതെന്ന് അൽ ജസീറ ആരോപിച്ചു. ഷിറീന്റെ തലയ്ക്കാണ് വെടിയേറ്റതെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഷിറീനൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ അലി സമോദിയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഭീകരർ എന്ന് സംശയിക്കുന്നവർക്കായാണ് തിരച്ചിൽ ഓപ്പറേഷൻ നടത്തിയതെന്ന് ഇസ്രയേൽ പറഞ്ഞു. ഓപ്പറേഷനിലെ പലസ്തീൻ ആയുധധാരികൾ ഇസ്രയേൽ സേനയ്ക്ക് നേരെ വെടിവയ്പ് നടത്തിയെന്നും സ്ഫോടക വസ്തുക്കളെറിഞ്ഞെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അതേ സമയം, ഏറ്റുമുട്ടലിനിടെ പലസ്തീൻ ആയുധധാരികളിൽ നിന്നാകാം ഷിറീന് വെടിയേറ്റതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |