മുണ്ടക്കയം. മഴ തകർത്തു പെയ്യുമ്പോൾ കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളിലുള്ളവരുടെ നെഞ്ചിടിക്കുകയാണ്. മുൻപ് തകർന്ന വഴികളും പാലങ്ങളും അതേപടി തുടരുകയാണ്. മറ്റൊരു പെരുമഴക്കാലമെത്തിയിട്ടും ഒരു മാറ്റവുമില്ല കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ. സ്കൂൾ തുറക്കുന്നതോടെ ജില്ലയിലെ ഈ മലയോര ഗ്രാമങ്ങളുടെ സ്ഥിതി അതിദയനീയമാകും. നാട്ടുകാർ നിർമിച്ച താത്കാലിക പാലങ്ങൾ പലതും ഒരു മഴ വന്നാൽ ഒലിച്ചുപോകുന്ന സ്ഥിതിയിലാണ്.
കാർമേഘം കണ്ടാൽ ഇപ്പോൾ കൂട്ടിക്കൽ നിവാസികൾക്ക് ഭയമാണ്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴ പലരുടേയും ഉറക്കം കെടുത്തി. മിക്ക വീടുകളിലും ആളുകൾ ഉണർന്നിരിക്കുകയായിരുന്നു. ചിലർ ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിച്ചു.
കനത്തമഴയിൽ പുല്ലകയാറിലെ ജലനിരപ്പ് വളരെ വേഗമാണ് ഉയർന്നത്. കൂട്ടിക്കൽ ചപ്പാത്ത് പാലം കരകവിയുമെന്ന നിലവരെ ജലനിരപ്പ് ഉയർന്നു. വലിയ മരക്കഷണങ്ങൾ പാലത്തിൽ വന്നു തങ്ങി നിന്നെങ്കിലും, കഴിഞ്ഞദിവസം അതും നീക്കം ചെയ്തു.
ഏഴുമാസങ്ങൾക്ക് മുന്പ് കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാക്കിയ ആഘാതത്തിൽനിന്നും ഇനിയും മുക്തരല്ല കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്ത് നിവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |