SignIn
Kerala Kaumudi Online
Saturday, 27 April 2024 7.12 AM IST

ലങ്കയ്ക്ക് പുതിയ നേതൃത്വം; പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെ അധികാരമേറ്റു; ആശംസകളറിയിച്ച് മഹിന്ദ രാജപക്‌സ

ranil-wickremesinghe

കൊളംബോ: റെനിൽ വിക്രമസിംഗെ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രിപദത്തിൽ. രാജ്യത്ത് കലാപം കൊടുമ്പിരികൊള്ളുകയും ജനങ്ങൾ പോരാട്ടത്തിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് ബോധ്യമാവുകയും ചെയ്തതോടെ പ്രസിഡന്റ് ഗോതബയ സഹോദരനോട് രാജിവച്ചൊഴിയാൻ പറഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെ അധികാരമേറ്റത്.

പുതിയ പ്രധാനമന്ത്രിയ്ക്ക് ഇതിനോടകം തന്നെ മഹിന്ദ രാജപക്സെ അഭിനന്ദനവും അറിയിച്ചുകഴിഞ്ഞു. ട്വിറ്ററിലൂടെയാണ് വിക്രമസിംഗെയ്ക്ക് മഹിന്ദ ആശംസകളറിയിച്ചത്. ക്ലേശകരമായ ഈ സമയത്ത് രാജ്യത്തെ നയിക്കുന്നതിന് അങ്ങേയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും മഹിന്ദ ട്വീറ്റ് ചെയ്തു.

1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവാണ് ഇദ്ദേഹം. മുൻപ് നാല് തവണ പ്രധാനമന്ത്രി സ്ഥാനത്തും രണ്ട് തവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുമിരുന്ന വിക്രമസിംഗെ ഇന്ത്യൻ അനുകൂല നിലപാടുകളുടെ പേരിൽ പ്രശസ്തനാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് കലാപം രൂക്ഷമായതിന് പിന്നാലെയാണ് മഹിന്ദ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ അനുയായികളെ വിട്ട് അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാജിവച്ചൊഴിയുകയല്ലാതെ രാജപക്‌സയുടെ മുന്നിൽ മറ്റ് മാർഗങ്ങളൊന്നും തന്നെയില്ലായിരുന്നു. കലാപത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മഹിന്ദയുടെ ഹമ്പൻതോട്ടയിലെ കുടുംബവീടും കുറുനെഗല സിറ്റിയിലെ വസതിയും പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു. മുൻ മന്ത്രിമാരായ ജോൺസ്റ്റൻ ഫെർണാൻഡോയുടെയും, നാല് എം.പിമാരുടെയും രണ്ട് മേയർമാരുടെയും ഔദ്യോഗിക വസതികളും തീയിട്ട് നശിപ്പിച്ചു. ഭരണകക്ഷി എം.പിമാരെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തു. പാർട്ടി ഓഫീസുകളും കത്തിച്ചു. നിരവധി ബസുകളും വാഹനങ്ങളും പ്രക്ഷോഭകർ അഗ്നിക്കിരയാക്കി.

കൊവിഡിൽ ടൂറിസം വരുമാനം നിലച്ചതും ചൈനയിൽ നിന്ന് വാങ്ങിക്കൂട്ടിയ കടവും ശ്രീലങ്കൻ സമ്പദ്ഘടനയെ തകർത്തു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം സർക്കാർ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമായി. അവശ്യസാധനവില കുതിച്ചുയർന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടിയായി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീൻപിടിത്തവും നിലച്ചു. അച്ചടിക്കടലാസിന്റെ ക്ഷാമം കാരണം പരീക്ഷകൾ വരെ മാറ്റി. വൈദ്യുതി നിലയങ്ങൾ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി. ഇതാണ് രാജ്യത്തെ കലാപത്തിലേക്കും തുടർന്ന് മഹിന്ദ രാജപക്‌സയുടെ രാജിയിലേക്കും നയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SRILANKA, CRISIS, PRIME MINISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.