തിരുവനന്തപുരം: കൊവിഡ‌് കാലം നഴ്സുമാരുടെ പ്രധാന്യത്തിന്റെയും പ്രസക്തിയുടെയും തിരിച്ചറിവായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനതല നഴ്സസ് ദിനാചരണം ഓൺലൈനിൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായ നഴ്സുമാരുടെ ഐക്യം വളർത്തിയെടുക്കാൻ ആഘോഷങ്ങൾക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. നഴ്സുമാർക്ക് ആരോഗ്യമന്ത്രി വീണജോർജും ഓൺലൈനിൽ ആശംസകൾ നേർന്നു. കെ.കെ. ശൈലജ എം.എൽ.എ മുഖ്യപ്രഭാഷകയായി. അഡിഷണൽ ഡി.എച്ച്.എസ് ഡോ. കെ.ജെ. റീന അദ്ധ്യക്ഷത വഹിച്ചു. ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് നടന്ന കലാ, കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
കണ്ണാശുപത്രിക്ക് മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്രയോടയാണ് പൊതുസമ്മേളനം ആരംഭിച്ചത്. സിനിമാതാരം അശ്വത് ലാൽ, നഴ്സിംഗ് സർവീസ് അഡീ. ഡയറക്ടർ എം.ജി. ശോഭന, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. എ.ടി. സുലേഖ, നഴ്സിംഗ് വെൽഫയർ ഫണ്ട് സെക്രട്ടറി ടി. സുബ്രമണ്യൻ, നഴ്സസ് വാരാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എസ്.എസ്. ഹമീദ്, കൊവിഡ് ബാധിച്ചു മരിച്ച നഴ്സ് സരിതയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. മൊബൈൽ ലൈറ്റ് തെളിച്ച് സദസും വേദിയും സരിതയുടെ ഓർമ്മ പുതുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |