പത്തനാപുരം: വൃദ്ധന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മകനും ബന്ധുക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി.
കോടികളുടെ സ്വത്തുള്ള ചെന്നൈ വ്യവസായിയായ ടി.ആർ. ശാരംഗദാസന്റെ (ടി.ആർ ദാസ്) മരണത്തിലാണ് മകൻ പത്തനാപുരം പിറവന്തൂർ താമരത്തറ വീട്ടിൽ ടി.എസ്. ഷംജിത് ദാസും ബന്ധുക്കളും മുഖ്യമന്ത്രിയെക്കൂടാതെ ഡി.ജി.പിക്കും കളക്ടർക്കും പരാതി നൽകിയത്.
രണ്ടാം ഭാര്യയായ ആശാലതയ്ക്കൊപ്പം പിറവന്തൂരിലെ കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ശാരംഗദാസ് കഴിഞ്ഞ 26നാണ് മരിച്ചത്. ശാരംഗദാസിന് മറ്റൊരു മകളുമുണ്ട്. ചെന്നൈലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ആശാലത പിന്നീട് ഭാര്യയായി ഒപ്പം കൂടുകയായിരുന്നു.
മരണശേഷം വേഗത്തിൽ ചിത ഒരുക്കി സംസ്കാരം നടത്തിയതായും പരാതിയിൽ പറയുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ശാരംഗദാസിന്റെ പേരിലുള്ള വസ്തുവകകൾ രണ്ടാം ഭാര്യയുടെ പേരിൽ ആധാരം എഴുതിച്ചിരുന്നു. ഇത് രജിസ്റ്റർ ചെയ്തിരുന്നില്ല. ശാരംഗദാസ് ഒപ്പിടാതിരുന്നതാണ് രജിസ്റ്റർ ചെയ്യാത്തതിന് കാരണം. ഇത് മരണത്തിന് കാരണമായോയെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു. ആശാലതയ്ക്കൊപ്പം സഹായിയായും ഡ്രൈവർമാരായും കൂടിയവർ വാഹനം ഉൾപ്പെടെയുള്ള സ്വത്തുകൾ കവർന്നതായും പിറവന്തൂരിലെ കൂടുംബവീട്ടിൽ താമസിച്ചുവന്ന ശാരംഗദാസിന്റെ മാതാവിന്റെയും ആശാലതയുടെ സഹോദരിയുടെയും മരണത്തിലും ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |