കൊച്ചി: കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വീണ്ടും ലഹരി കടത്താൻ ശ്രമം. മുന്തിയ ഇനം കൊക്കെയ്‌നും എം ഡി എം എയുമായി യുവാവ് പിടിയിലായി. സിനിമാ മേഖലയിലുൾപ്പെടെ പ്രമുഖർക്ക് മാത്രം മയക്കുമരുന്ന് വില്പന നടത്തുന്ന കൊടുങ്ങല്ലൂർ ലോകമഹേശ്വരം വടക്കനോളിൽ വീട്ടിൽ ജാസിം നിസാം (29) ആണ് അറസ്റ്റിലായത്.
നെതർലൻഡിൽ നിന്ന് ഇയാൾ വരുത്തിച്ച പാഴ്സലിൽ നിന്ന് 2896.8 മില്ലി ഗ്രാം എം ഡി എം എയും 9881.8മില്ലി ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു. സൗണ്ട് എൻജിനീയറായ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ക്രഷറുകൾ, ഹുക്ക, പേപ്പർ എന്നിവ കണ്ടെടുത്തു.
ഇയാൾ നേരത്തേയും പാഴ്സൽ എത്തിച്ചതായി സ്ഥിരികരിച്ചിട്ടുണ്ട്. ജാസിമിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയ നിരവധിപ്പേർ എക്സൈസ് നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യും. കേസ് പ്രത്യേക സംഘം അന്വേഷിച്ചേക്കും.
രണ്ട് ദിവസം മുമ്പാണ് ഫോറിൻ പോസ്റ്റ് ഓഫീസിൽ ജാസിമിന്റെ പേരിൽ പാഴ്സൽ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരം എക്‌സൈസിന് കൈമാറി. മൂന്ന് കവറുകളിൽ എം ഡി എം എയും ഒരു കവറിൽ കൊക്കെയ്‌നുമായിരുന്നു. എക്‌സൈസ് സംഘം കൊടുങ്ങല്ലൂരിലെത്തി ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും പാഴ്സൽ തന്റേതല്ലെന്നുമാണ് മൊഴി നൽകിയത്.
ജാസിം സമാനമായ പാഴ്സൽ മൂന്ന് തവണ എത്തിച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ നിന്ന് വിവരം ലഭിച്ചു. വീട്ടിൽ നിന്ന് കഞ്ചാവ് വലിക്കുന്ന സാധനങ്ങൾ കണ്ടെടുത്തതോടെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവന്നു.
വിശദമായ ചോദ്യം ചെയ്‌തെങ്കിലും ജാസിം ആദ്യമൊഴിയിൽ തന്നെ ഉറച്ചുനിന്നു. ഇതിനിടെ ഇടപാടുകാരൻ വിളിച്ചതോടെ ഇയാൾ പ്രതിരോധത്തിലാകുകയും എല്ലാം തുറന്നുപറയുകയുമായിരുന്നു. ബുധനാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജാസിമിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അസി.എക്‌സൈസ് കമ്മിഷണർ ടെനിമോന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാമപ്രസാദ്, പ്രവിന്റീവ് ഓഫീസർമാരായ സത്യനാരായണൻ, രമേഷ്, ഋഷികേശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, സൗമ്യ, ബദറുദ്ദീൻ എന്നിവരുണ്ടായിരുന്നു.
ലഹരി വരും,
ഇറ്രാലിയൻ 'അങ്കിൾ' വഴി
കൊച്ചി: കൊച്ചിയിൽ ഫോറിൻ തപാൽ ഓഫീസ് വഴി മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ജാസിമിന് (29) ലഹരി പാഴ്സൽ അയച്ചത് ഇറ്റലി സ്വദേശി. മണാലി യാത്രയ്ക്കിടെ പരിചയപ്പെട്ട ഹിമാചൽ സ്വദേശി പിങ്കു വഴിയാണ് ജാസിം ഇറ്റലിക്കാരനെ പരിചയപ്പെട്ടത്. 'അങ്കിളെ'ന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. പിങ്കുവാണ് ഇയാളുടെ ഇന്ത്യയിലെ പണമിടപാട് നിയന്ത്രിക്കുന്നത്. 'അങ്കിൾ' ഇറ്റലിയിലാണെന്നാണ് കരുതുന്നത്.
ലഹരിമരുന്നിനായി പിങ്കുവിനാണ് ആദ്യം പണം കൈമാറുന്നത്. ഇയാൾ അങ്കിളിന് അയയ്ക്കും. പണം കിട്ടിയാൽ നെതർലൻഡിൽ നിന്ന് ജാസിമിന് പാഴ്സൽ വരും. പലരും ജാസിമിന്റെ അക്കൗണ്ടിലേക്ക് പണമിട്ടിട്ടുണ്ട്. നേരത്തെ വന്ന പാഴ്സൽ തൊപ്പിയും മറ്റുമാണെന്നാണ് ജാസിമിന്റെ മൊഴി.
വിളിയിൽ വീണു
'സാധനം കിട്ടുമോ, അത്യാവശ്യമാണ്...' ചോദ്യം ചെയ്യലിനിടെ ജാസിമിന്റെ ഫോണിലേക്ക് എത്തിയ വിളിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ജാസിമിന് പിടിവിട്ടുപോയി. തുടർന്ന് ലഹരി ഇടപാട് തുറന്ന് പറയുകയായിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുടെ വിളിയാണ് ജാസിമിന്റെ ഫോണിലേക്ക് എത്തിയത്. ജാസിമിൽ നിന്ന് ലഹരി വാങ്ങിയാണ് ഇയാൾ സിനിമാ മേഖലയിലുള്ളവർക്ക് നൽകിയിരുന്നത്. ഇയാളെ ചോദ്യം ചെയ്യും. ജാസിമിനും സിനിമാ ബന്ധമുണ്ട്.
നെതർലൻഡ് ലഹരി
നെതർലൻഡിൽ നിന്ന് മയക്കുമരുന്ന് പാഴ്സലായി എത്തിച്ച് വില്പന നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവമാണ്. നിരവധി കേസുകൾ എക്സൈസും കസ്റ്റംസും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ കൊച്ചിയിൽ മൂന്ന് പേർ ഇത്തരത്തിൽ ലഹരി കടത്തിയതിന് അറസ്റ്റിലായിരുന്നു. ഇതിൽ ഒന്ന് നെതർലൻഡിൽ നിന്ന് എത്തിയതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |