പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ പ്രോജക്ടുകളിലും അല്പ ശമ്പളത്തിനു സാങ്കേതിക ജോലികൾ ചെയ്യുന്ന ബി.ടെക്കാർ കേരളത്തിൽ ധാരാളമുണ്ട്. 10000 മുതൽ 25000 രൂപ വരെയാണ് ഇവരുടെ നിലവിലെ ശമ്പളം. മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. സർക്കാരിന്റെ മിനിമം വേതനം ആക്ട് ഇവർക്ക് ബാധകമല്ലേ? അനർട്ടിലെ ഫീൽഡ് വർക്കായ ഒരു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയെ ഈയിടെ കണ്ടുമുട്ടി. അയാൾക്കു ലഭിക്കുന്ന പ്രതിമാസ വേതനം വെറും അയ്യായിരം രൂപയാണ്.
എഴുത്തും വായനയും വിദ്യാഭ്യാസ യോഗ്യതയിൽ എംപ്ളോയ്മെന്റ് എക്സചേഞ്ചുകൾ വഴി സർക്കാർ ഓഫീസുകളിൽ ജോലിലഭിക്കുന്ന പാർട്ട് ടൈം സ്വീപ്പറുടെ പ്രതിമാസശമ്പളം സർവീസ് ദൈർഘ്യമനുസരിച്ച് 15000 മുതൽ 30000 രൂപ വരെയാണ് - പെൻഷൻ ലീവ് സറണ്ടർ പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ വേറെയും . 70 വയസു വരെ ജോലിയിലും തുടരാം. ഇന്റർവ്യൂവിലൂടെ നേരിട്ട് നിയമനം നേടുന്ന സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലെയും പ്രോജക്ടുകളിലെയും ബിടെകുകാരുടെ ശമ്പളം മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണം.
അഡ്വ. പി കെ.ശങ്കരൻ കുട്ടി
( മുൻ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ )
കഴക്കൂട്ടം
മെഡിസെപ്പ്
ദുരന്തമാകുമ്പോൾ
സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നുള്ള സർക്കാർ ഉത്തരവിനെ വിശ്വസിച്ച് പെൻഷൻകാരിൽ ഭൂരിപക്ഷവും മറ്റു കമ്പനികളിൽ നിന്നെടുത്ത ഇൻഷ്വറൻസ് പോളിസികൾ പിൻവലിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണ പെൻഷൻകാരാണ് ഇവരിലധികവും. സാമ്പത്തിക പരാധീനതയുള്ള പലരും ആശുപത്രി ബില്ലടയ്‌ക്കാൻ കഴിയാതെ വന്നാലോ എന്ന ഭയത്താൽ ചികിത്സതന്നെ വേണ്ടന്നുവച്ചു. എന്തായാലും പെൻഷൻകാർക്ക് ദുരന്തമായി മാറി മെഡിസെപ്പ്.
എം. പ്രഭാകരൻ
ഊരുട്ടമ്പലം തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |