തിരുവനന്തപുരം:ഹിമാലയ സാനുക്കളിൽ തപസുചെയ്യുന്ന അഘോരി സന്യാസിമാർ ആദ്യമായി കേരളത്തിലെത്തി. ചുടലഭസ്‌മം പൂശി, രുദ്രാക്ഷം വസ്ത്രമായി ധരിച്ച്, ത്രിശൂലവും ഡമരുമേന്തി വന്ന കൈലാസപുരി സ്വാമി പൗർണമിക്കാവിനെ ആത്മീയതയുടെ കൈലാസമാക്കി. മഹാകാല ഭൈരവ അഖാഡയുടെ നേതൃത്വത്തിൽ പൗർണമിക്കാവിൽ നടക്കുന്ന മഹാകാളികാ യാഗത്തിൽ പങ്കെടുക്കാനാണ് മഹാകാല ഭൈരവ അഖാഡയുടെ സുപ്രീം ചീഫ് ശ്രീ ശ്രീ ആചാര്യ മഹാമണ്ഡലേശ്വർ കൈലാസപുരി സ്വാമി എത്തിയത്. കാളീമന്ത്രങ്ങളും ജയ് ജയ് മഹാദേവ് വിളികളുമായാണ് യാഗശാലയിലേക്ക് അഘോരി സന്യാസിയെ ഭക്തർ വരവേറ്റത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പൗർണമിക്കാവ് ക്ഷേത്ര ട്രസ്റ്റികളായ എം.എസ്.ഭുവനചന്ദ്രൻ, കിളിമാനൂർ അജിത്ത്, യാഗബ്രഹ്മൻ ആനന്ദ് നായർ, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ, സ്വാഗതസംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമ്മലൻ എന്നിവർ പൂർണകുംഭം നൽകിയാണ് കൈലാസപുരിയെ സ്വീകരിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ രഥത്തിലാണ് ഘോഷയാത്രയായി കൈലാസപുരിയെ പൗർണമിക്കാവിലേക്ക് കൊണ്ടുവന്നത്. ഹനുമാൻ കോവിലിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനത്തിനു ശേഷമാണ് പൗർണമിക്കാവിൽ കൈലാസപുരി എത്തിയത്. നൂറുകണക്കിന് ഭക്തരാണ് പൗർണമിക്കാവിൽ കൈലാസപുരി സ്വാമിയെ കാണാനായി കൂടിയത്. ഇനി മൂന്നുദിവസം അദ്ദേഹത്തിന്റെ കാർമ്മികത്വത്തിലാണ് മഹാകാളികായാഗം. ഇനിയുള്ള മഹാകാളികായാഗം രൗദ്രതയുടെ മൂർദ്ധന്യത്തിലെത്തും. ഇന്നലത്തേത് മഹാമംഗളാരതി കൈലാസപുരി സ്വാമിയാണ് നടത്തിയത്.
അഘോരി സന്യാസിമാരെ കാണാനും അനുഗ്രഹം വാങ്ങാനും കൂടുതലും യുവാക്കളും യുവതികളുമാണ് വന്നത്. ഡമരു മുഴക്കിയാണ് സ്വാമി അനുഗ്രഹം നൽകിയത്. ഇന്നലെ യാഗശാലയിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.സോമനാഥ്, പാലക്കാട് അമ്പോറ്റി തിരുമനസ് ബ്രഹ്മശ്രീ മാനവേന്ദ്രവർമ്മ യോഗാതിരിപ്പാട് എന്നിവർ അഭിഷേകം നടത്തി.
ഭാഗ്യസൂക്ത ജപത്തോടെയാണ് ഇന്നത്തെ പൂജകളുടെ തുടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |