ശ്രീനഗർ:
ജമ്മുകാശ്മീരിലെ വി.ഐ.പികളേയും സുരക്ഷാസേനയേയും ആക്രമിക്കാൻ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ പദ്ധതിയിടുന്നതായി സൈന്യം. ആക്രമണങ്ങൾ ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റാഫിയബാദ്, സോപ്പാർ മേഖലകളിൽ നടത്തിയ പരിശോധനയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ട ലഷ്കറെ ഭീകരനെന്ന് സംശയിക്കുന്നയാളെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ലഷ്കറെ ഭീകരൻ റിസ്വാൻ ഷാഫിയാണ് പിടിയിലായതെന്ന് സൈന്യം അറിയിച്ചു. റാഫിയബാദ് പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ഭീകരരിൽ നിന്ന് സ്ഫോടക വസ്തുകളും ആയുധങ്ങളും കണ്ടെടുത്തുവെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
കാശ്മീരിൽ റെയ്ഡ്
ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടി (ടി.ആർ.എഫ്)നെതിരായ കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിലെ നാലിടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുമായി ബന്ധമുള്ള സംഘടനയാണിത്. ഭീകര പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരുടെ ഒളിത്താവളങ്ങളിലാണ് സുരക്ഷസേനയുടെ സഹായത്തോടെ എൻ.ഐ.എ സംഘം പരിശോധന നടത്തിയത് കാശ്മീരിലെ യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അന്വേഷണം. കേസിലുൾപ്പെട്ട ഭീകരരായ സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്ന അബൂ സാദ്, സെയ്ഫുള്ള സാജിദ് ഗത്ത് എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിലാണ് എൻ.ഐ.എ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |