SignIn
Kerala Kaumudi Online
Saturday, 27 April 2024 7.47 AM IST

പാർട്ടി ആവശ്യപ്പെട്ടു, ബിപ്ലവ് ഒഴിഞ്ഞു,​ ഡോ.മണിക് സാഹ ത്രിപുര മുഖ്യമന്ത്രി

maniksaha

ന്യൂഡൽഹി: ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതോടെ ത്രിപുര മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ബിപ്ലവ് കുമാർ ദേവ്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭാ എം.പിയുമായ ഡോ.മണിക് സാഹ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഇതോടെ മുഖ്യമന്ത്രിമാരെ മാറ്റി തിരഞ്ഞെടുപ്പ് നേരിടുന്ന ഉത്തരാഖണ്ഡ് മോഡൽ ത്രിപുരയിലും പ്രാവർത്തികമാക്കിയിരിക്കുകയാണ് ബി.ജെ.പി. മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് സ്ഥാനം ഒഴിയാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്.

മണിക് സാഹയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതായി ത്രിപുരയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ബിപ്ലവ് കുമാർ കേന്ദ്രമന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിയായി നിലനിറുത്തി നേരിടാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജിവയ്ക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്. ബിപ്ലവ് ഇന്നലെ ഉച്ചയ്ക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണർ സത്യദേവ് നാരായൺ ആര്യയ്ക്ക് രാജി നൽകി.

കാൽ നൂറ്റാണ്ടത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് 2018 ലാണ് ബിപ്ലവിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഭരണത്തിലെത്തിയത്. എന്നാൽ, വിവിധ പാർട്ടികളിൽ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കളെ ഉൾപ്പെടെ ഒന്നിച്ച് കൊണ്ടു പോകുന്നതിൽ ബിപ്ലവ് വിജയിച്ചില്ല.

2017ൽ ബി.ജെ.പിയിലെത്തിയ പഴയ കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമന്റെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ ആദ്യ പടയൊരുക്കം. ആരോഗ്യ മന്ത്രിയായിരുന്ന സുദീപ് റോയ് ബർമൻ തന്നെ പിന്തുണയ്ക്കുന്ന എം.എൽ.എ മാരുമായി ചേർന്ന് ഡൽഹിയിലെത്തി ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം നടത്തി. പിന്നീട് ഫെബ്രുവരിയിൽ സുദീപ് റോയ് ബർമൻ, ആശിഷ് കുമാർ സാഹ എന്നിവർ എം.എൽ.എ സ്ഥാനം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. നിലവിൽ ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബ് വർമ്മയുമായും മുഖ്യമന്ത്രി അസ്വാരസ്യത്തിലായിരുന്നു. ഏറ്റവും ഒടുവിൽ രാജ്യസഭാ സീറ്റ് സംബന്ധിച്ചും പാർട്ടിയിൽ ഭിന്നത രൂപം കൊണ്ടു.

 ഡെന്റൽ പ്രൊഫസർ,

2016 ൽ ബി.ജെ.പിയിൽ

ത്രിപുരയുടെ നിയുക്ത മുഖ്യമന്ത്രി ഡോ.മണിക് സാഹ ത്രിപുര ഡെന്റൽ മെഡിക്കൽ കോളേജിലെ പ്രൊഫസറായിരുന്നു. പാട്ന ഡെന്റൽ മെഡിക്കൽ കോളേജിൽ നിന്നും ബിരുദവും ലഖ്നൗ കിംഗ് ജോർജ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിരുന്നു. 2016 ലാണ് ബി.ജെ.പിയിൽ ചേർന്നത്. രണ്ടാം തവണയും ത്രിപുര ബി.ജെ.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹ ഏപ്രിലിൽ ത്രിപുരയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പാർട്ടിയെ ശക്തിപ്പെടുത്താൻ ബി.ജെ.പിക്കു തന്നെ ആവശ്യമാണ്.

അതിനാലാണ് രാജി വച്ചത് - ബിപ്ലവ് കുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.