ആലപ്പുഴ: റെയിൽവേയുടെ ഇരുമ്പ്, ഉരുക്ക് ഉപകരണങ്ങൾ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച നാലംഗസംഘം പിടിയിൽ. ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ ബാബു (49), സക്കറിയ ബസാർ മെഹ്രുംപുരയിടത്തിൽ റാഫി (55), കളരിക്കൽ ആശ്രമം വാർഡ് റിയാസ് (47), വ്യാസപുരം തൈറപറമ്പ് ശിവരാജ് ( 42) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ച 2.35ന് ആലപ്പുഴ റെയിൽവേ ഗേറ്റ് 70ന് സമീപം സൗത്ത് പൊലീസിന്റെ പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്.
പൊലീസ് സംഘം കടപ്പുറം ആശുപത്രിക്ക് കിഴക്ക് വശത്തുള്ള റെയിൽവേ ഗേറ്റിന് സമീപമെത്തിയപ്പോൾ ഓട്ടോഡ്രൈവർ വാഹനത്തിന് കൈകാണിച്ചു നിർത്തി നാലുപേർ പരിസരത്ത് കറങ്ങി നടക്കുന്നതായും ചാക്കുകളിൽ നിറച്ച സാധനങ്ങളുമായി ഓട്ടം വിളിച്ചിട്ടും പോയില്ലെന്നും പറഞ്ഞു. പരിശോധനയിൽ സമീപത്തെ റെയിൽവേ ട്രാക്കിനരികിൽ നിന്നും അഞ്ച് ചാക്കുകളിലായി റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഇരുമ്പ്, ഉരുക്ക് ഉപകരണങ്ങൾ കണ്ടെത്തി.
തുടർന്ന് കടപ്പുറം ആശുപത്രിക്ക് സമീപം രണ്ടുപേർ നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ മോഷണത്തിന് പിന്നിലുള്ളവരാണെന്ന് വ്യക്തമായി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റുരണ്ടു പേരെ പൊലീസ് പിന്തുടന്ന് പിടികൂടി. സൗത്ത് പൊലീസിനും പിന്നീട് ആർ.പി.എഫിനും കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ സുബാഷ്, റെജി, സാബു, അരുൺ ജി.കൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |