തിരുവനന്തപുരം: ആന്റണി സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഭരണ, പ്രതിപക്ഷ ജീവനക്കാർ നടത്തിയ 32 ദിവസത്തെ പണിമുടക്കിനെ പ്രകീർത്തിച്ച് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയുടെ മുഖമാസിക സമഷ്‌ടിയിൽ വന്ന ലേഖനത്തെ ചൊല്ലി എ, ഐ പോര്.
ഐയിലേക്ക് ചേക്കേറിയ പൊതുഭരണവകുപ്പ് ജോയിന്റ് സെക്രട്ടറി എം.എസ്. ഇർഷാദ് എഴുതിയ 'ഐതിഹാസിക പണിമുടക്കിന് ഇരുപതാണ്ട്' എന്ന ലേഖനമാണ് സെക്രട്ടേറിയറ്റ് അസോസിയേഷനിൽ വിവാദമായത്. ആന്റണിയെയും അന്നത്തെ യു.ഡി.എഫ് സർക്കാരിനെയും മോശമാക്കുന്ന ലേഖനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. അന്ന് സമരത്തിനിറങ്ങിയ ഇടതുസംഘടനക്കാർ ഇന്ന് ജീവനക്കാർക്ക് പ്രശ്നമുണ്ടാകുമ്പോൾ അനങ്ങുന്നില്ലെന്ന് സ്ഥാപിക്കുന്ന ലേഖനം ആന്റണിക്കോ യു.ഡി.എഫിനോ എതിരല്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.
കഴിഞ്ഞ വർഷം തൊട്ട് അസോസിയേഷനിൽ ഇരുഗ്രൂപ്പുകളും തുല്യനിലയിലാണ്. എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചാണ് സ്ഥാനങ്ങൾ പങ്കിടുന്നത്. പ്രസിഡന്റ് ആർ. ജ്യോതിഷ് എയും ജനറൽസെക്രട്ടറി കെ. ബിനോദ് ഐയും. സമഷ്ടിയുടെ ചീഫ് എഡിറ്റർ ജയപ്രകാശ് എക്കാരൻ. ജനറൽസെക്രട്ടറിയാണ് പ്രിന്ററും പബ്ലിഷറും. മാനേജിംഗ് എഡിറ്റർ ഗോവിന്ദ് ഐക്കാരൻ.
ലേഖനം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റും ചീഫ് എഡിറ്ററുും കെ.പി.സി.സിക്ക് പരാതി നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി ലേഖനത്തിൽ അപകീർത്തികരമായ പരാമർശങ്ങളുണ്ടെങ്കിൽ നീക്കാനും ചർച്ച ചെയ്ത് പ്രശ്നം തീർക്കാനും നിർദ്ദേശിച്ചു. തൃപ്തരാകാതെ എ വിഭാഗം പ്രതിപക്ഷ നേതാവിന് പരാതി നൽകിയിരിക്കുകയാണ്. ബുധനാഴ്ച ലേഖനവുമായി സമഷ്ടി ഇറങ്ങിയതോടെ പോര് മൂർച്ഛിച്ചു. കെ.പി.സി.സി നിർദ്ദേശപ്രകാരം മൂന്ന് തവണ എ വിഭാഗത്തെ ചർച്ചയ്ക്ക് വിളിച്ചിട്ടും നിസ്സഹകരിച്ചതിനാലാണ് സമഷ്ടി പ്രസിദ്ധീകരിച്ചതെന്നാണ് ഐ ഗ്രൂപ്പിന്റെ വിശദീകരണം. എക്കാരുടെ പരാതിയെത്തുടർന്ന് പ്രശ്നത്തിലിടപെട്ട ടി.യു. രാധാകൃഷ്ണനാണ് മാസിക പ്രകാശനം ചെയ്തത്.
" സമരത്തെ നേരിടാൻ ഡയസ്നോണും ജീവനക്കാരുടെ ഒഴിവ് ദിനങ്ങളും അവധി ദിനങ്ങളുടെ കണക്കുമൊക്കെ ഭരണാധികാരികളുടെ ആയുധമായി. സാലറി ചലഞ്ചിന്റെ കാലത്ത് സർക്കാരുത്തരവ് കത്തിച്ചപ്പോൾ അദ്ധ്യാപകരുടെ നെഞ്ചത്ത് കയറി പൊങ്കാലയിട്ടത് പോലുള്ള അനുഭവങ്ങൾ അന്നുമുണ്ടായി. ജനങ്ങളുടെ പേരിൽ ജീവനക്കാരെ ആഞ്ഞടിക്കുന്നത് അന്നും അസാധാരണമായിരുന്നില്ല. " (ലേഖനത്തിൽ നിന്ന്)
"യു.ഡി.എഫിനെതിരായ ലേഖനമല്ല. പരാതി പരിശോധിക്കുന്നു "- ടി.യു. രാധാകൃഷ്ണൻ, കെ.പി.സി.സി ജനറൽസെക്രട്ടറി.
"ആരെയും കുഴപ്പക്കാരായി ചിത്രീകരിച്ചിട്ടില്ല. അന്ന് 30 ദിവസത്തെ സറണ്ടർ ആനുകൂല്യം തടഞ്ഞതിനെതിരെ സമരം ചെയ്ത ഇടതു സംഘടനക്കാർ ഇന്ന് 90 ദിവസത്തേത് തടഞ്ഞിട്ടും മിണ്ടാത്തത് ചൂണ്ടിക്കാട്ടിയതാണ് "- എം.എസ്. ഇർഷാദ്
"ചർച്ച നടക്കുന്നു, പരിഹാരമുണ്ടാകും "- ആർ. ജ്യോതിഷ്, അസോസിയേഷൻ പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |