അഗർത്തല : നിയമസഭ തിരഞ്ഞെടുപ്പിന് കേവലം പത്ത് മാസം അവശേഷിക്കുമ്പോൾ മുഖ്യമന്ത്രിയെ മാറ്റാനുള്ള ആത്മവിശ്വാസം ബി ജെ പിക്ക് മാത്രമേയുള്ളു എന്ന് കാണരുത്. പഞ്ചാബിൽ കോൺഗ്രസും കഴിഞ്ഞ തവണ പരീക്ഷിച്ച തന്ത്രമായിരുന്നു അത്. എന്നാൽ കോൺഗ്രസിന് കാലിടറിയപ്പോൾ സമാന തന്ത്രം ഉത്തരാഖണ്ഡിൽ പയറ്റിയ ബി ജെ പിക്ക് വിജയമാണുണ്ടായത്. അതാണ് ഇപ്പോൾ ത്രിപുരയിൽ പയറ്റാൻ പാർട്ടി തീരുമാനിച്ചത്.
വിപ്ലവം കൊണ്ടുവന്ന ബിപ്ലവ്
ദശാബ്ദങ്ങളായി ഇടത് കോട്ടയായ ബംഗാളിൽ വീണിട്ടും ത്രിപുരയിൽ സി പി എം ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. കമ്യൂണിസ്റ്റ് ആശയങ്ങളാൽ ചുവന്ന ത്രിപുരയിൽ മാണിക് സർക്കാരിന്റെ അടിവേര് പിഴുതെറിയാൻ ഒരു വിപ്ലവം തന്നെ വേണമായിരുന്നു. കഠിനാദ്ധ്വാനിയായ നേതാവിനെയാണ് ബി ജെ പി കേന്ദ്ര നേതൃത്വം അതിനായി തിരഞ്ഞെടുത്ത് അയച്ചത്. ഒപ്പം അമിത്ഷായുടെ സ്വന്തം ശൈലിയിലുള്ള തന്ത്രവും. ത്രിപുരയിലെ പ്രതിപക്ഷമായ കോൺഗ്രസിൽ നിന്നും നേതാക്കളെ കൂട്ടത്തോടെ ബി ജെ പി ക്യാംപിലെത്തിച്ചാണ് തന്ത്രം മെനഞ്ഞത്. കോൺഗ്രസ് ജയിച്ചില്ലെങ്കിലും, സി പി എം തകരണമെന്ന ആഗ്രഹമുള്ള നേതാക്കളെ സ്വാധീനിക്കാൻ ബി ജെ പിക്ക് വേഗം കഴിഞ്ഞു. ഒപ്പം ആദിവാസി വിഭാഗത്തെയും ഒപ്പം കൂട്ടിയാണ് ബിപ്ലവ് കുമാർ ത്രിപുരയിൽ സർക്കാർ രൂപീകരിച്ചത്.
എന്നാൽ അധികാരം കൈയിൽ കിട്ടി മാസങ്ങൾ കഴിഞ്ഞതോടെ പാർട്ടിയിൽ തമ്മിലടി രൂക്ഷമായി. പ്രധാനമായും കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയ നേതാക്കളാണ് പാർട്ടിയൽ കലഹം ഉയർത്തിയത്. ഇത് പരിഹരിച്ചില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ഉറപ്പായതോടെയാണ് മുഖ്യനെ മാറ്റാൻ ബി ജെ പി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഇതിനിടെ കോൺഗ്രസിൽ നിന്നും എത്തിയ നേതാക്കളായ സുദീപും ആശിഷും തിരികെ പോയതും ബി ജെ പിയെ പെട്ടെന്നു ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. ബിപ്ലവിനെ രാജ്യസഭയിലൂടെ കേന്ദ്രത്തിലെത്തിക്കാനും സാദ്ധ്യതയുണ്ട്. വിവിധ പാർട്ടികളിൽ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കളെ ഉൾപ്പെടെ ഒന്നിച്ച് കൊണ്ടു പോകുന്നതിൽ ബിപ്ലവ് വിജയിച്ചില്ലെന്നതാണ് ബിപ്ലവിൽ പാർട്ടി കാണുന്ന പോരായ്മ.
മുഖ്യമന്ത്രിയാവുന്നത് ഡെന്റൽ പ്രൊഫസർ
ത്രിപുരയുടെ നിയുക്ത മുഖ്യമന്ത്രി ഡോ മണിക് സാഹ ത്രിപുര ഡെന്റൽ മെഡിക്കൽ കോളേജിലെ പ്രൊഫസറായിരുന്നു. പാട്ന ഡെന്റൽ മെഡിക്കൽ കോളേജിൽ നിന്നും ബിരുദവും ലഖ്നൗ കിംഗ് ജോർജ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിരുന്നു. 2016 ലാണ് ബി ജെ പിയിൽ ചേർന്നത്. രണ്ടാം തവണയും ത്രിപുര ബി ജെ പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹ ഏപ്രിലിൽ ത്രിപുരയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മണിക് സാഹയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതായി ത്രിപുരയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ബിപ്ലവ് കുമാർ കേന്ദ്രമന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിയായി നിലനിറുത്തി നേരിടാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജിവയ്ക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്. ബിപ്ലവ് ഇന്നലെ ഉച്ചയ്ക്ക് ശേഷം രാജ്ഭവനിലെത്തിയാണ് ഗവർണർ സത്യദേവ് നാരായൺ ആര്യയ്ക്ക് രാജി നൽകിയത്. പത്ത് മാസം കഴിഞ്ഞുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും ത്രിപുര ചുവപ്പണിയുമോ എന്ന ചർച്ചയും ചൂട് പിടിക്കുന്നുണ്ട്.
എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സി പി എം തകർന്നടിയുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മിക്കയിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ പോലും പാർട്ടിക്കായില്ല. ബി ജെ പി കായികമായി അക്രമിക്കുന്നു എന്നാണ് സി പി എം കാരണം നിരത്തുന്നത്. കേവലം പത്ത് മാസമെടുത്ത് വീണ്ടും പാർട്ടി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയാൽ ത്രിപുരയിൽ കനൽ വീണ്ടും കത്തിക്കാൻ സി പി എമ്മിനായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |