സർവീസ് നിയമരംഗത്തെ അതികായൻ, അതിബുദ്ധിമാനായ അഭിഭാഷകൻ. മാന്യനായ വ്യക്തി. പ്രസാദാത്മകത മുഖമുദ്രയാക്കിയ മനുഷ്യൻ. വലിപ്പച്ചെറുപ്പം നോക്കാതെ സ്നേഹോഷ്മളമായി ഇടപെടുന്ന വ്യക്തിത്വം. നീതിന്യായ വ്യവസ്ഥയെ ആദരവോടെ, ആരാധനയോടെ നോക്കിക്കണ്ട നിയമജ്ഞൻ. ഏറ്റവും ലളിതമായി പറഞ്ഞാൽ ഇതൊക്കെയായിരുന്നു ഇന്നലെ നമ്മളോട് വിടചൊല്ലിയ മുൻ അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്. സർവീസ് നിയമരംഗത്ത് അദ്ദേഹത്തെ കടത്തിവെട്ടാൻ കേരളത്തിൽ അധികമാരും ഇല്ലെന്നുതന്നെ പറയാം.
സൗമ്യതയുടെ മുഖമായിരുന്നു അദ്ദേഹത്തിന്. ഇക്കാലമത്രയും, മരണം വരെ ആ സ്വഭാവം അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല. കോടതിയിലും അതിനു പുറത്തും ഒരുപോലെ മാന്യത പുലർത്തി ശ്രീ. സുധാകര പ്രസാദ്.
ഹൈക്കോടതിയിൽ എന്റെ മുന്നിൽ എത്രയോ കേസുകൾക്ക് വേണ്ടി അദ്ദേഹം ഹാജരായിട്ടുണ്ട്. കോടതിയിലെ ശ്രീ.സുധാകര പ്രസാദിന്റെ ഇടപെടലുകൾ അഭിഭാഷകർ കണ്ടുപഠിക്കേണ്ടതുണ്ട്. കോടതി മുറിയിൽ ശബ്ദമുയർത്തി, അന്തസ് വിട്ട് സംസാരിക്കുന്ന ശീലം അദ്ദേഹത്തിനില്ല. അത് അപമര്യാദയായി പോകുമോ എന്ന് കരുതിക്കാണും. പക്ഷേ ശക്തമായി സ്വന്തം നിലപാടുകൾ അവതരിപ്പിക്കുകയും ചെയ്യും. എതിരഭിപ്രായങ്ങൾ ഇത്രയും സൗമ്യമായി പറയുന്ന അഭിഭാഷകരെ അധികം കാണാനാവില്ല. വാദങ്ങൾ പിഴച്ചുപോയ അപൂർവം ഘട്ടങ്ങളിൽ ഒരു ചിരിയിൽ അത് തരണം ചെയ്യും. അഭിഭാഷകന് അത്യന്താപേക്ഷിതമായി വേണ്ട ഗുണമാണ് പ്രതിപക്ഷ ബഹുമാനം. അത് അദ്ദേഹത്തിന് വേണ്ടുവോളം ഉണ്ടായിരുന്നു. അദ്ദേഹം അഡ്വക്കേറ്റ് ജനറൽ ആയത് സർവീസ് നിയമശാഖയ്ക്ക് വലിയ നഷ്‌ടമായി. അനീതികൾ നേരിടേണ്ടി വന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പീഡനങ്ങൾ സഹിക്കേണ്ടി വന്ന ജീവനക്കാർക്കും അദ്ദേഹം നിയമത്തിന്റെ എല്ലാശക്തിയും പ്രയോഗിച്ച് നീതി വാങ്ങിക്കൊടുത്തിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലാകാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ എത്രയോ കക്ഷികൾക്ക് തങ്ങളെ മനസിലാക്കുന്ന പ്രഗത്ഭനായ ഒരു അഭിഭാഷകൻ അപ്രാപ്യനായി.
കൊല്ലത്ത് ഞാൻ അഭിഭാഷകനായി പ്രവർത്തിക്കുമ്പോൾ മുതൽ ശ്രീ.സുധാകര പ്രസാദുമായി അടുപ്പമുണ്ട്. സർവീസ് കേസുമായി വരുന്ന കക്ഷികളെ അദ്ദേഹത്തിനടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു പതിവ്. സർവീസ്, സിവിൽ മേഖലകളിൽ വിരാജിച്ചിരുന്ന ശ്രീ.സുധാകര പ്രസാദ് അഡ്വക്കേറ്റ് ജനറലിന്റെ ചുമതലയേറ്റ ശേഷമാണ് ഭരണഘടനാ കേസുകളിൽ ഉൾപ്പടെ മറ്റ് നിയമശാഖകളിലേക്ക് കടന്നുവരുന്നത്.
കോടതി മുറിയിൽ ഏതു കേസിലും സർക്കാരിനെ ന്യായീകരിക്കാൻ ബാദ്ധ്യതപ്പെട്ടയാളാണ് അഡ്വക്കേറ്റ് ജനറൽ. പക്ഷേ അദ്ദേഹം സർക്കാരിനെ അന്ധമായി ന്യായീകരിക്കുന്നത് പലകാര്യങ്ങളിലും കണ്ടിട്ടില്ല. നിയമം നിയമമായി തന്നെ കൈകാര്യം ചെയ്യാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുള്ള അഡ്വക്കേറ്റ് ജനറലാണ്. അപ്പോഴും അഡ്വക്കേറ്റ് ജനറൽമാരുടെ കൂട്ടത്തിൽ ഒരിക്കലും പിന്നാക്കം പോയിട്ടുമില്ല. ഓരോ കേസുകളും എടുത്തു നോക്കിയാൽ അത് വ്യക്തമാകും. അദ്ദേഹത്തിന് സാധിക്കാത്തതോ ധാർമ്മികതയ്ക്ക് നിരക്കാത്തതോ ആയ കേസുകൾ വരുമ്പോൾ അനങ്ങാതെ ഒഴിവാകും. മറ്റുള്ളവരെ കേസ് ഏൽപ്പിച്ച് മാറുകയാണ് പതിവ്.
എന്നോട് എന്നും താത്പര്യവും ബഹുമാനവും കാണിച്ചയാളാണ്. ഞാൻ വിരമിച്ചപ്പോൾ അദ്ദേഹം ഹൈക്കോടതിയിൽ നടത്തിയ പ്രസംഗം ഒരിക്കലും ഓർമ്മയിൽനിന്ന് മായില്ല. അത്രയ്ക്ക് സ്നേഹത്തോടെയും അന്തസോടെയുമായിരുന്നു ആ ഭാഷണം. അദ്ദേഹത്തിന്റെ വിയോഗം ഏത് അർത്ഥത്തിലും വലിയ നഷ്ടമാണ്. ഒരിക്കലും മറക്കാൻ പറ്റാത്ത ശ്രേഷ്ഠനായ ഒരു അഭിഭാഷകനാണ് മൺമറഞ്ഞത്. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |