പരിയാരം: ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ടോയ്‌ലെറ്റിൽ സൂക്ഷിച്ചിരിക്കുന്നതുകണ്ട് ഫോട്ടോയെടുത്ത ഡോക്ടർക്ക് ഹോട്ടൽ ജീവനക്കാരുടെ മർദ്ദനം. ഹോട്ടൽ ഉടമയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. ഹോട്ടലുടമ ചുമടുതാങ്ങി കെ സി ഹൗസിലെ മുഹമ്മദ് മൊയ്‌തീൻ(28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരൻ ദാസൻ(70) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിലാത്തറ കെ സി റെസ്റ്റോറന്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോ ടെയാണ് ബന്തടുക്ക പിഎച്ച് സിയിലെ ആരോഗ്യ പ്രവർത്തകരും കുടുംബാംഗങ്ങളുൾപ്പെടെ 31 പേർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്. കണ്ണൂരിലേക്കുള്ള വിനോദയാത്രയ്‌ക്കിടയിലാണ് സംഘം പിലാത്തറയിൽ ഇറങ്ങിയത്.
ഭക്ഷണം കഴിച്ച ശേഷം ടോയ്‌ലെറ്റിൽ കയറിപ്പോഴാണ് ഭക്ഷണസാധനങ്ങളും പച്ചക്കറികളും അവിടെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടത്. ഉടൻ തന്നെ മെഡിക്കൽ ഓഫീസർ ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടലുടമയും ജീവനക്കാരും ഡോക്ടറെ മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു.
ഇതോടെ, വിനോദയാത്രാസംഘത്തിലുണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹോട്ടലിന് നോട്ടീസ് നൽകിയിരിക്കുകയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |