തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം അപകടാവസ്ഥയിലല്ലെന്നും തിരിച്ചടവുകൾ മുടങ്ങിയിട്ടില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നവിധം കടമെടുപ്പ് കൂടിയിട്ടില്ല.
കടമെടുക്കാനുള്ള അനുമതി നൽകുന്നത് കേന്ദ്രം വൈകിച്ചതാണ് പുതിയ പ്രതിസന്ധിക്കിടയാക്കിയത്. കടമെടുപ്പ് കൂടിയതല്ല പ്രതിസന്ധി. ഇതുവരെയില്ലാത്തവിധം പുതിയവാദങ്ങൾ ഉന്നയിച്ചാണ് കേന്ദ്രം അനുമതി വൈകിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സമീപനവുമിതാണ്. സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള ഇടപാടുകൾ ഭരണഘടനാനുസൃതമാണ്. അതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പ്രതികരിക്കേണ്ടിവരും. ഇതുവരെ കേരളം അത്തരം നടപടി ആലോചിച്ചിട്ടില്ല. പ്രശ്നങ്ങൾ വേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കടമെടുക്കാൻ അനുമതി നൽകുന്നതിന് മുന്നോടിയായുള്ള വിലയിരുത്തലുകൾ കേന്ദ്രം ഓരോ സാമ്പത്തികവർഷവും തുടങ്ങുന്നതിന് മുമ്പ് ചെയ്യാറുണ്ട്. ഇക്കുറി അത് ഏപ്രിലിന് മുമ്പ് പൂർത്തിയായില്ല. ഈ സാഹചര്യത്തിലാണ് 5,000 കോടിരൂപ അഡ്‌ഹോക്കായി വായ്‌പയെടുക്കാൻ കേന്ദ്രം ഇപ്പോൾ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
'കടക്കെണിയിലായത് കേന്ദ്രം"
മൊത്ത ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധിയെന്നും കേരളം ഇതുപാലിക്കുന്നുണ്ടെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ വായ്‌പ 6.9 ശതമാനമാണ്. ഫലത്തിൽ കേന്ദ്രമാണ് കടക്കെണിയിലുള്ളത്.
പൊതുമേഖലയ്ക്കും കിഫ്‌ബിക്കും സംസ്ഥാനസർക്കാരിന്റെ വായ്‌പാ ഗ്യാരന്റി ഇതുവരെ ബാദ്ധ്യതയായിട്ടില്ല. കെ.എസ്.ആർ.ടി.സി മാത്രമാണ് അപവാദം. രാഷ്‌ട്രീയതാത്പര്യം വച്ച് കേരളത്തെ ഇകഴ്ത്താൻ നീക്കമുണ്ട്. ഗ്യാസ് വിലയിൽ 300ഓളം രൂപ സംസ്ഥാനത്തിന് കിട്ടേണ്ടിടത്ത് 25 രൂപ മാത്രമാണ് ലഭിക്കുന്നത്.
തുടരണം ജി.എസ്.ടി നഷ്‌ടപരിഹാരം
ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം ജൂണിൽ നിറുത്തലാക്കിയാൽ സംസ്ഥാനത്തിന് പ്രതിസന്ധിയാകുമെന്ന് ധനമന്ത്രി പറഞ്ഞു. നികുതി വരുമാന വളർച്ച 15 ശതമാനം ഉറപ്പാക്കാൻ കേരളത്തിനായിട്ടില്ല. ലക്ഷ്യം കാണുംവരെ നഷ്‌ടപരിഹാരം തുടരണം. ഇത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ജി.എസ്.ടി.യിൽ കേന്ദ്രവിഹിതമായ 4,100കോടി രൂപ നിലവിൽ കുടിശികയാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |