കോട്ടയം: കുടുംബവഴക്കിനിടെ മകൻ പിടിച്ചു തള്ളിയ പിതാവ് വീണു മരിച്ചു. റിട്ട.എസ്.ഐ ഏറ്റുമാനൂർ പുന്നത്തുറ വെസ്റ്റ് മാടപ്പാട് കുമ്പളത്തറയിൽ മാധവൻ (77) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജിതേഷിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധവനും രണ്ടാം ഭാര്യയും മകൻ ജിതേഷും ഭാര്യയും കുട്ടികളും ഒരുവീട്ടിലാണ് താമസിച്ചിരുന്നത്. ബി.എസ്.എഫിൽ നിന്ന് റിട്ടയർ ചെയ്ത ജിതേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്. ഇന്നലെ വാക്കുതർക്കത്തിനിടെ മാധവൻ ജിതേഷിന്റെ ഭാര്യയെ മർദിച്ചിരുന്നതായി പറയുന്നു. വൈകിട്ട് വീട്ടിലെത്തിയ ജിതേഷ് മാധവനുമായി ഇതേച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ജിതേഷ് മാധവനെ മർദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു. നിലവിളക്കിലേക്കാണ് മാധവൻ തലയിടിച്ചു വീണത്. അബോധാവസ്ഥയിലായ മാധവനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് ജിതേഷിനെ കസ്റ്റഡിയിലെടുത്തു. മാധവൻ ഹൃദ്രോഗിയാണെന്നും ഇടയ്ക്ക് ബോധരഹിതനായി വീഴാറുണ്ടെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ശരീരത്തിൽ മുറിവോ മറ്റ് പാടുകളോ ഇല്ല. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വ്യക്തയുണ്ടാകുയെന്നും ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |