കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി കെ-റെയിൽ സർവേക്കല്ലിടൽ നിറുത്താനുള്ള തീരുമാനം സർക്കാരിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. കോൺഗ്രസും യു.ഡി.എഫും നടത്തിയ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണിത്. പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാനും ഈടാക്കിയ പിഴത്തുക തിരികെ നൽകാനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ യു.ഡി.എഫ് വിജയിച്ചാൽ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കേസുകൾ പിൻവലിക്കണം: പ്രതിപക്ഷ നേതാവ്
സർവേ നിറുത്താനുള്ള തീരുമാനം കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്ന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ടു പോകേണ്ടി വന്നു. ഐതിഹാസിക സമരമായി കെ-റെയിൽ വിരുദ്ധ സമരം മാറുമെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്.
കല്ലിടൽ നിറുത്തിയത് തൃക്കാക്കരയിൽ തിരിച്ചടി പേടിച്ച്:വി.മുരളീധരൻ
തൃക്കാക്കരയിൽ വൻതിരിച്ചടി നേരിടുമെന്ന് ബോദ്ധ്യമായതിനാലാണ് തിടുക്കത്തിൽ സിൽവർലൈൻ കല്ലിടൽ നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ല എന്നതും ജനകീയ പ്രതിരോധവും കാരണങ്ങളാണ്. മുഖ്യമന്ത്രി ജനങ്ങളുടെ ഇടയിൽ നേരിട്ട് വോട്ടുതേടി ഇറങ്ങിയപ്പോഴാണ് എതിർപ്പിന്റെ ആധിക്യം മനസിലായത്. ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. എന്നാൽ ഇതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും സിൽവർലൈൻ സമരത്തിൽ പൊലീസിന്റെയും സി.പി.എം ഗുണ്ടകളുടെയും മർദ്ദനത്തിൽ പരിക്കേറ്റ മുഴുവൻപേർക്കും നഷ്ടപരിഹാരം നൽകണമെന്നും പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മുട്ടുമടക്കി: കെ.സുരേന്ദ്രൻ
ജനവികാരത്തിനുമുന്നിൽ മുട്ടുമടക്കേണ്ടിവന്നതിനാലാണ് സിൽവർലൈൻ കല്ലിടൽ സർക്കാർ നിറുത്തിവച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സിൽവർലൈൻ യാഥാർത്ഥ്യമാകുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്നും സംസ്ഥാന സർക്കാരിന് ഉറപ്പായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടഭ്യർത്ഥിച്ചു വീടുകളിലെത്തിയ മന്ത്രിമാർക്ക് ജനവികാരം സിൽവർലൈനിന് എതിരാണെന്ന് ബോദ്ധ്യമായി. പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണം. സിൽവർലൈൻ വിഷയം ഉയർത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് ബോധോദയമുണ്ടായത് നല്ലകാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |