മെൽബൺ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിടപറഞ്ഞ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ ആൻഡ്രൂ സൈമണ്ട്‌സിന്റെ മരണം അപകടത്തിൽപ്പെട്ട കാറിൽ കുടുങ്ങിയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ ആൾ. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലാണ് സൈമണ്ട്‌സിന് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട സൈമണ്ട്‌സിനെ ആദ്യമായി കണ്ടതും രക്ഷാപ്രവർത്തകരെ വിവരമറിയിച്ചതും ക്വീൻസ്‌ലാൻഡ് സ്വദേശിയായ വൈലോൺ ടൗൺസണായിരുന്നു. പരിക്കേറ്റ് കിടക്കുന്നത് സൈമണ്ട്‌സാണെന്ന് ടൗൺസണിന് ആദ്യം മനസ്സിലായിരുന്നില്ല. സൈമണ്ട്‌സ് കാറിനുള്ളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. കാറിൽ നിന്ന് അദ്ദേഹത്തെ പുറത്തേക്കെടുത്ത് കിടത്തി കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ടൗൺസൺ പറഞ്ഞു.
ടൗൺസൺ വിളിച്ചയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നത് എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
198 ഏകദിനങ്ങളില്‍ നിന്നായി സൈമണ്ട്‌സ് 5088 റൺസും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സൈമണ്ട്സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |