SignIn
Kerala Kaumudi Online
Saturday, 27 April 2024 9.43 AM IST

കഞ്ഞികുടി മുട്ടിച്ച് അരിക്ഷാമം

rice

ആലപ്പുഴ : ആന്ധ്രയിൽ നിന്നുള്ള അരിവരവ് കുറഞ്ഞതോടെ ആലപ്പുഴയടക്കം തെക്കൻ ജില്ലകളിൽ അരി ക്ഷാമം രൂക്ഷം. ഹോൾസെയിൽ, റീട്ടെയിൽ കടകളിൽ ആവശ്യത്തിന് വിൽപ്പനയ്ക്കുള്ള അരി ലഭിക്കുന്നില്ല. ഇതോടെ വിപണിയിൽ 40 രൂപ പ്രകാരം വിൽക്കുന്ന അരി 42ലേക്ക് ഉയർത്തേണ്ടിവരികയാണെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. തെക്കൻ ജില്ലകളിൽ കൂടുതലായി ഉപയോഗിക്കുന്ന ജയ അരിക്കാണ് വലിയ ക്ഷാമം നേരിടുന്നത്. പ്രധാന ബ്രാൻഡുകളായ സെവൻ സ്റ്റാർ, മിസ്റ്റർ വൈറ്റ്, ഫൈവ് സ്റ്റാർ എന്നിവ കിട്ടാനില്ല. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ വിരലിൽ എണ്ണാവുന്ന അരിച്ചാക്കുകൾ മാത്രമാണുള്ളത്. ആന്ധ്രയിൽ നിന്ന് ദിനം പ്രതി ടൺ കണക്കിന് ലോഡ് വന്നിരുന്ന സ്ഥാനത്ത് നാമമാത്രമായ സ്റ്റോക്കാണ് നിലവിൽ വരുന്നത്. വിളവെടുപ്പ് വൈകിയതും, പവർക്കട്ടുമാണ് ആന്ധ്രയിൽ നിന്നുള്ള അരി വരവ് നിലയ്ക്കാനുള്ള കാരണമെന്ന് മൊത്ത കച്ചവടക്കാർ പറയുന്നത്. അതേ സമയം ക്ഷാമം മുതലെടുത്ത് കിലോയ്ക്ക് അഞ്ച് മുതൽ പത്ത് രൂപ വരെ നിലവിൽ സ്റ്റോക്കുള്ള അരിക്ക് വില കൂട്ടിയിട്ടുമുണ്ട്. അരി വരവിൽ സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ക്ഷാമം രൂക്ഷമാകാനാണ് സാദ്ധ്യത.

പത്ത് കിലോ തികച്ചെടുക്കാനില്ല!

ഗ്രാമമേഖലയിലെ പല കടകളിലും അരി വാങ്ങാനെത്തിയ ഉപഭോക്താക്കൾക്ക് നിരാശയായിരുന്നു ഫലം. പത്ത് കിലോ അരി തികച്ചെടുക്കാനില്ലാത്ത അവസ്ഥയാണ് ചില കടകളിലുണ്ടായത്. മുമ്പ് പത്ത് ചാക്ക് വരെ അരി ലഭിച്ചിരുന്ന സ്ഥാനത്ത്, കഴിഞ്ഞ ഒരു മാസത്തോളമായി പരമാവധി രണ്ട് ചാക്ക് അരിയാണ് വിൽപ്പനയ്ക്ക് ലഭിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് പരമാവധി അഞ്ച് കിലോയിൽ കൂടുതൽ നൽകുന്നില്ല. അത്യാവശ്യക്കാരെത്തിയാൽ ഒട്ടും അരി നൽകാനാവാത്ത സ്ഥിതി ഒഴിവാക്കാനാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കച്ചവടക്കാർ പറയുന്നു.

കൂനിന്മേൽ കുരു

കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ സാധാരണജനങ്ങളുടെ ജീവിത ഭാരം ഇരട്ടിപ്പിച്ചു പലചരക്ക് സാധനങ്ങളുടെ വിലയിൽ ഉണ്ടായത് 68 ശതമാനം വർദ്ധനവാണെന്ന് സാമ്പത്തിക ജേർണലുകൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മുതൽ നാല് വരെ അംഗങ്ങളുള്ള ഒരു കുടുംബത്തിൽ ഈയിനത്തിൽ മാത്രം പ്രതിമാസം 2500 ലേറെ രൂപയുടെ വർദ്ധനവുണ്ടായി. സാധാരണ കുടുംബങ്ങൾ അരി, ഗോതമ്പ്, പാൽ, എണ്ണ, പയറുവർഗങ്ങൾ, പഴം, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾക്ക് മാത്രം 2012 ൽ 1012 രൂപ ചെലവാക്കിയിരുന്നത് ഈ വർഷം 1654രൂപയായി ഉയർന്നു. റഷ്യ - യുക്രെയിൻ യുദ്ധം, ലോക്ക് ഡൗൺ ദൗർലഭ്യം എന്നിവ അന്താരാഷ്ട്ര തലത്തിൽ ഭക്ഷണം, എണ്ണ, ഭക്ഷ്യ എണ്ണ, നിർമ്മാണ സാമഗ്രികൾ എന്നിവയുടെ ക്ഷാമത്തിന് കാരണമായതായി മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് റിപ്പോർട്ട് ചെയ്തിരുന്നു.

അരി ക്ഷാമം കൂടുതൽ തെക്കൻ കേരളത്തിൽ

 ചില്ലറ വിൽപ്പനക്കാർ വില ഉയർത്തുന്നു

 അന്ധ്രയിൽ നിന്നുള്ള അരി വരവ് കുറഞ്ഞു

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ കച്ചവടത്തിന് ആവശ്യമായ അരി ലഭിക്കാനേയില്ലാത്ത സ്ഥിതിയായിരുന്നു. ഇത് മൂലം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഉപഭോക്താക്കളെ വെറുകയ്യോടെ മടക്കി അയക്കേണ്ടി വരുന്ന സ്ഥിതിയാണ്

-മനോജ് കുട്ടപ്പൻ, ചെറുകിട വ്യാപാരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.