കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മഴയ്ക്കൊപ്പം കെ-റെയിലും ഇന്നലെ പെയ്തിറങ്ങി. സർവ്വേക്കല്ലിടൽ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ പുകഴ്ത്തി ഇടതു നേതാക്കളും പരിഹസിച്ച് യു.ഡി.എഫ്, എൻ.ഡി.എ നേതാക്കളും രംഗത്തെത്തി.
സർവ്വേക്കല്ലിന്റെ കാര്യത്തിൽ സർക്കാരിൽ തന്നെ രണ്ടഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മഞ്ഞക്കല്ല് ഇടില്ലെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായി, വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാർ പറയുന്നത്. കല്ലിടേണ്ടതില്ലെന്നതാണ് യു.ഡി.എഫ് നിലപാടെന്ന് സതീശൻ പറഞ്ഞു. കല്ലിടുന്നതിന്റെ പേരിൽ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? എത്രപേരെ ജയിലിൽ അടച്ചു? സമരക്കാർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പട്ടു.
കെ-റെയിൽ കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് ഇന്നലെ ഡോ. ജോ ജോസഫിന്റെ പര്യടന ഉദ്ഘാടനവേളയിൽ മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. നാടിന്റെ വികസനത്തിനെതിരെ നിൽക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകണമെന്നും അവർ പറഞ്ഞു.
സ്ഥലമേറ്റെടുക്കുന്നതിന് കല്ലിടേണ്ട കാര്യമില്ലെന്നായിരുന്നു മുൻധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. പ്രതിപക്ഷം ഇനി കല്ല് പറിച്ച് വിഷമിക്കേണ്ട. ജി.പി.എസ് സംവിധാനത്തിലൂടെ ഇതെല്ലാം നടത്തിക്കൊണ്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രം ഫണ്ട് അനുവദിച്ച പദ്ധതികൾ പോലും നടപ്പാക്കാൻ മുതിരാതെ കേരളത്തിന് വൻ ബാദ്ധ്യതയാകുന്ന കെ-റെയിലിന് പിന്നാലെ പായുകയാണ് സംസ്ഥാന സർക്കാരെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ മണ്ഡലത്തിൽ എത്തിയ ശശി തരൂരും എൻ.കെ. പ്രേമചന്ദ്രനും പി.സി. വിഷ്ണുനാഥും ഷാഫി പറമ്പിലും വിവിധ യോഗങ്ങളിൽ കെ-റെയിലിനെതിരെ വിമർശനങ്ങൾ ഉയർത്തി.
പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് കെ-റെയിലിന്റെ മേന്മകൾ വിളംബരം ചെയ്യുന്ന ലഘുലേഖ തൃക്കാക്കര മണ്ഡലത്തിലെ എല്ലാ വീടുകളിലും സ്ക്വാഡ് പ്രവർത്തനം നടത്തി വിതരണം ചെയ്തിരുന്നു. കെ-റെയിൽ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങളും വിശകലനങ്ങളും ഉൾക്കൊള്ളുന്ന വലിയ നോട്ടീസുകളുമായി യു.ഡി.എഫ് പ്രവർത്തകർ വീടുകൾ കയറിയിറങ്ങുന്നുണ്ട്.
തൃക്കാക്കരയിൽ ജയം യു.ഡി.എഫിന്: ചെന്നിത്തല
തൃക്കാക്കരയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നതിൽ സംശയവുമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒടുവിലത്തെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിനനുകൂലമാണ്. ഉമ തോമസിനനുകൂലമായി നിയോജകമണ്ഡലം ചിന്തിക്കുന്നു. ജോലി ചെയ്യിപ്പിച്ചാൽ മതി ശമ്പളം കൊടുക്കേണ്ട എന്ന നിലപാടുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരാണ് പിണറായി വിജയന്റേത്. കെ.എസ്.ആർ.ടി.സി ജീവനക്കാരെ സർക്കാർ വഞ്ചിക്കുകയാണ്. മന്ത്രി ഒന്ന് പറയുന്നു, സി.ഐ.ടി.യു മറ്റൊന്നും. ഇതിനെതിരെ ബഹുജനപ്രക്ഷോഭമുണ്ടാകും.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ.പി.സി.സി പ്രസിഡന്റ് സംസാരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ വിശദാംശങ്ങൾ അയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെ-റെയിൽ കല്ലിടൽ നിറുത്തിവച്ച സർക്കാരിന് ജനരോഷം ഭയന്ന് പദ്ധതി തന്നെ വേണ്ടെന്ന് വയ്ക്കേണ്ടി വരും. ജനവികാരത്തെ മറന്ന് ഒരു സർക്കാരിനും പ്രവർത്തിക്കാനാവില്ലെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് റവന്യുവകുപ്പിന്റെ ഉത്തരവെന്നും ചെന്നിത്തല പറഞ്ഞു.
ആവശ്യമെങ്കിൽ കെ-റെയിൽ വേണ്ടെന്നുവയ്ക്കും: മന്ത്രിഗോവിന്ദൻ
കെ-റെയിൽ കാരണം ആരുടെയും ജീവിതം തകരില്ലെന്നും അങ്ങനെയായാൽ ഡി.പി.ആറിൽ മാറ്റം വരുത്തുകയോ പദ്ധതി വേണ്ടെന്നു വയ്ക്കുകയോ ചെയ്യുമെന്നും മന്ത്രി എം.വി ഗോവിന്ദൻ. ഇപ്പോൾ കെ-റെയിലിനും സർക്കാരിനുമെതിരെ ആസൂത്രിത അക്രമവും മാദ്ധ്യമ വിചാരണയും നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരാളുടെയും പ്രയാസം സർക്കാർ കണ്ടില്ലെന്ന് നടിക്കില്ല. നഷ്ടപരിഹാരം ഉയർത്തുന്നതും പരിഗണിക്കും. അടുത്ത 50 വർഷം മുന്നിൽ കണ്ടുള്ള വളർച്ച ലക്ഷ്യമിടുന്ന കെ-റെയിൽ പദ്ധതി കേരളത്തിന്റെ പൊതുജീവിതത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |