ബാരാമുളള: കാശ്‌മീരിൽ സാധാരണക്കാർക്ക് നേരെ വീണ്ടും ഭീകരാക്രമണം. പുതുതായി ആരംഭിച്ച മദ്യശാലയിൽ വൈൻ വാങ്ങാനെന്ന വ്യാജേനയെത്തിയ തീവ്രവാദി ഗ്രനേഡ് എറിയുകയായിരുന്നു. ബാരാമുളളയിലെ ദേവൻ ബാഗിൽ ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം.
ആക്രമണത്തിൽ ഒരാൾ മരിച്ചതായും മൂന്നുപേർക്ക് പരിക്കേറ്റതായും വിവരം. 35 വയസുകാരനായ രജൗരി സ്വദേശി രഞ്ജീത്ത് സിംഗ് ആണ് മരിച്ചത്. വൈൻ വിൽപനകേന്ദ്രത്തിലെ നാല് ജിവനക്കാർക്ക് ഗ്രനേഡിലെ ചീളുകളേറ്റ് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. ഗോവർദ്ധൻ സിംഗ്, രവികുമാർ, ഗോവിന്ദ് സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥലം വളഞ്ഞതായും ആക്രമണം നടത്തിയവർക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ദി റസിസ്‌റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ലഷ്‌കർ ഇ ത്വയ്‌ബയുടെ അനുകൂല സംഘടനയാണിത്. കാശ്‌മീരി പണ്ഡിറ്റുകളായ ജീവനക്കാർക്കെതിരെ കഴിഞ്ഞ വ്യാഴാഴ്‌ച ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കൃത്യമായി സാധാരണക്കാരെ ലക്ഷ്യം വച്ച് നടക്കുന്ന രണ്ടാം ആക്രമണമാണിത്. നിരന്തരമായ ആക്രമണത്തെ തുടർന്ന് കാശ്‌മീർ താഴ്‌വരയ്‌ക്ക് പുറത്ത് തങ്ങൾക്ക് സുരക്ഷിതമായ ഇടം നൽകണമെന്ന് ആവശ്യപ്പെട്ട് പണ്ഡിറ്റുകൾ സമരത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |