പാരീസ് : ഗ്രനോബിൾ നഗരത്തിൽ സർക്കാരിന് കീഴിലുള്ള നീന്തൽക്കുളങ്ങളിൽ മുസ്ലീം സ്ത്രീകൾക്ക് ബുർക്കിനി ധരിക്കാൻ അനുവാദം നൽകിയ നടപടി ഫ്രാൻസിൽ വിവാദമാവുന്നു. നീന്തൽക്കുളത്തിൽ ഇഷ്ടവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ഗ്രെനോബിൾ നഗരത്തിലെ ചട്ടം മാറ്റാൻ ശ്രമിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. മുസ്ലീം സ്ത്രീകൾ കുളിക്കുമ്പോൾ ശരീരവും മുടിയും മറയ്ക്കാൻ ഉപയോഗിക്കുന്ന നീന്തൽ വസ്ത്രമാണ് ബുർക്കിനി. ഇസ്ലാമികവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ബുർക്കിനിയെ എതിർക്കുന്നവർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വിമ്മിംഗ് പൂൾ നിയമങ്ങളിൽ മാറ്റം വരുത്തി സ്ത്രീകൾക്ക് എല്ലാത്തരം ബാത്ത് സ്യൂട്ടുകളും അനുവദിക്കാൻ അനുമതി നൽകിയത്. ഈ മാറ്റത്തെ 'അസ്വീകാര്യമായ പ്രകോപനം' എന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ വിശേഷിപ്പിച്ചത്. ഫ്രാൻസിന്റെ കർശനമായ മതേതര പാരമ്പര്യങ്ങളെ തുരങ്കം വയ്ക്കുന്നതിനായുള്ള ശ്രമങ്ങളാണ് ബുർക്കിനിയുടെ ഉൾപ്പടെയുള്ള വ്യാപക പ്രചരണത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നവരും ഫ്രാൻസിലുണ്ട്. 2016ൽ ബീച്ചുകളിൽ ബുർക്കിനി നിരോധിക്കാൻ ശ്രമിച്ചത് അന്ന് ഏറെ വിവാദമായിരുന്നു.
ബുർക്കിനി ധരിക്കാൻ മാത്രമല്ല നീന്തൽക്കുളത്തിൽ സമഗ്രമായ വസ്ത്ര സ്വാതന്ത്ര്യമാണ് ആൽപൈൻ നഗരത്തിൽ നൽകിയിട്ടുള്ളത്. പുരുഷന്മാർക്ക് നീളമുള്ള ഷോർട്ട്സ് ധരിക്കാനും, താത്പര്യമുള്ളവർക്ക് കുളങ്ങളിൽ ടോപ്ലസ് ആകുവാൻ വരെ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഗ്രെനോബിളിന്റെ മേയർ എറിക് പിയോൾ ആണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. സ്വന്തം പക്ഷത്ത് നിന്നു പോലും ഈ മാറ്റങ്ങൾക്കെതിരെ മുറവിളി ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |