ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ മോചനത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്. പേരറിവാളന് ഗാന്ധി കുടുംബം മാപ്പ് നൽകിയത് മാനുഷിക പരിഗണനയിലാണെന്നും കോൺഗ്രസിന് ആ നിലപാടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല പറഞ്ഞു. പാർട്ടിയുടെ കണ്ണിൽ പ്രതികൾ ഇപ്പോഴും തീവ്രവാദികളും കൊലപാതകികളും ആണെന്നും സുർജെവാല പറഞ്ഞു.
പേരറിവാളനെ മോചിപ്പിച്ച് സുപ്രീംകോടതി വിധി ഒരുതരത്തിലും അംഗീകരിക്കാനാനില്ലെന്നും സുർജെവാല വ്യക്തമാക്കി. നിയമവ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ മോചനത്തെ എതിർക്കില്ലെന്നും അവർക്ക് മാപ്പ് നൽകിയെന്നും ഗാന്ധികുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അതെല്ലാം വ്യക്തിപരമാണെന്നും പാർട്ടി നയമല്ലെന്നും സുർജെവാല വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെ സർക്കാരിലൂടെ പേരറിവാളന്റെ മോചനത്തിന് ബി.ജെ.പി കളമൊരുക്കിയെന്നും തമിഴ്‌നാട് ഗവർണറും രാഷ്ട്രപതിയും മൗനം പാലിച്ചത് രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണെന്നും കോൺഗ്രസ് വിമർശിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് രാജിവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയിൽ മോചിതനാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |