കൊച്ചി: ഈ അദ്ധ്യയന വർഷം മുതൽ പാഠഭാഗങ്ങൾക്കൊപ്പം സ്കൂൾ കുട്ടികളുടെ ടൈംടേബിളിൽ നീന്തൽ പഠനവും! തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആഴ്ചയിലൊരിക്കലാകും പരിശീലനം. കുട്ടികൾ ഉൾപ്പെടെ സംസ്ഥാനത്ത് മുങ്ങിമരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. സ്കൂൾകാലത്തുതന്നെ പരമാവധി കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.
പൊതുകുളങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലാകും പരിശീലനം. പരിശീലകരേയും നിയോഗിക്കും. സ്കൂൾ സമയം കഴിഞ്ഞിട്ടാകണോ, ഒഴിവുദിവസങ്ങളിൽ വേണോ, എത്ര സമയം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് തീരുമാനമാകും. നീന്തൽ പഠിക്കുന്നവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യത്തിലും തീരുമാനമെടുക്കും.
എൻ.എസ്.എസ്, എൻ.സി.സി, പി.ടി.എ എന്നിവയ്ക്കായിരിക്കും മേൽനോട്ടം. നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് 2019ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ സ്കൂൾ പദ്ധതിയുടെ കീഴിൽ പരീക്ഷണാർത്ഥം തുടങ്ങിയ നീന്തൽ പരിശീലനം വിജയമായിരുന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലും നീന്തൽക്കുളങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയുമുണ്ട്.
പ്രതിദിനം മൂന്ന് മരണം
സംസ്ഥാനത്ത് പ്രതിദിനം മൂന്നുപേർ മുങ്ങിമരിക്കുന്നുണ്ടെന്നാണ് ഫയർഫോഴ്സിന്റെ കണക്ക്. 2021 ജനുവരി മുതൽ ഡിസംബർ വരെ 1102 മരണം. 18 വയസിന് താഴെയുള്ള 175 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്.
'ഈ അദ്ധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കാൻ നടപടി തുടങ്ങി. ഗ്രേസ് മാർക്കുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമാകും".
- മുഹമ്മദ് ഹനീഷ്, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |