പുൽപ്പള്ളി: ബാങ്ക് അധികൃതരുടെ ജപ്തി ഭീഷണിയിൽ മനം നൊന്ത് ഇരുളത്ത് ആത്മഹത്യ ചെയ്ത അഡ്വ. എം.വി.ടോമിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കർഷക സമര സമിതി ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. ടോമിയുടെ കടം എഴുതി തള്ളുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ആശ്രിതർക്ക് യോഗ്യതയനുസരിച്ച് ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കേരള കർഷക സംഘം, അഖിലേന്ത്യ കിസാൻ സഭ, കിസാൻ ജനതാദൾ, കർഷക യൂണിയൻ-എം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഉപരോധ സമരം ആരംഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച സർവ്വകക്ഷി ആക്‌ഷൻ കൗൺസിലും തിങ്കളാഴ്ച ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക് കമ്മറ്റിയും ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു.
ഇന്നലെ രാവിലെ ബാങ്കിനുമുന്നിൽ ഇടതുപക്ഷ സംഘടനകൾ സമരവുമായി എത്തി. ഉച്ചയോടെ ബാങ്ക് അധികൃതർ സമരസമിതി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചു. ടോമിയുടെ കടബാധ്യത 14 ദിവസത്തിനുള്ളിൽ എഴുതിതള്ളാൻ അനുഭാവ പൂർണ്ണമായ തീരുമാനമെടുക്കുമെന്നും മറ്റ് ആവശ്യങ്ങൾ ബാങ്കിന്റെ ഡയറക്ടർ ബോർഡ് പരിഗണിക്കുമെന്നും ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ചർച്ചയിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ് ടി.ബി.സുരേഷ്, എം.എസ്.സുരേഷ് ബാബു, എ.വി.ജയൻ, എസ്.ജി.സുകുമാരൻ, എ.ജെ.കുര്യൻ, പ്രകാശ് ഗഗാറിൻ, ബെന്നി കുറുമ്പാലക്കാട്ട്, മുഹമ്മദ് ഷാഫി, ബിന്ദു പ്രകാശ്, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
ബാങ്കിനെ പ്രതിനിധീകരിച്ച് കണ്ണൂർ റീജ്യണൽ മാനേജർ എസ്.ഈശ്വരൻ, പുൽപ്പള്ളി ശാഖാ മാനേജർ ശ്രീശാന്ത് എന്നിവരാണ് പങ്കെടുത്തത്. ടോമിയുടെ ഭാര്യയുടെ നിവേദനം എ.വി.ജയൻ കൈമാറി. തുടർന്ന് റീജ്യണൽ മാനേജർ ബാങ്കിന്റെ തൃശൂർ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടു. ഇതോടെ താത്കാലികമായി സമരം അവസാനിപ്പിച്ചു.
സമര സമിതിപ്രവർത്തകർ പുൽപ്പള്ളി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |