കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സിലെ ആദ്യ റീൽ പേപ്പർ ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പുറത്തിറക്കും. കേന്ദ്രസർക്കാർ സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കി ആറുമാസത്തിനുള്ളിലാണ് ഉത്പാദനം ആരംഭിക്കുന്നത്.
വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ സംബന്ധിക്കും. 42 ജി.എസ്.എം, 45 ജി.എസ്.എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്റും നോട്ട്ബുക്ക്, അൺ സർഫസ് ഗ്രേഡ് റൈറ്റിംഗ്, പ്രിന്റിംഗ് പേപ്പറുകളും ഇവിടെ ഉത്പാദിപ്പിക്കാനാവും. ഭാവിയിൽ പാക്കേജിംഗ് പേപ്പർ ബോർഡ് ഉത്പാദനത്തിന് 650 കോടി രൂപയും നിക്ഷേപിക്കും. സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയ 700 ഏക്കറിൽ 1982ലാണ് എച്ച്.എൻ.എൽ ആരംഭിച്ചത്. എന്നാൽ കെടുകാര്യസ്ഥത മൂലം 2019ൽ പ്രവർത്തനം നിലച്ചത്.
ജീവനക്കാർ 252
സ്വന്തമായ ഡീ ഇങ്ക്ഡ് പൾപ്പ്, ടി.എൻ.പി.എല്ലിൽ നിന്ന് വാങ്ങിയ പൾപ്പ് എന്നിവ ഉപയോഗിച്ചാണ് ട്രയലും പ്രാരംഭ ഉത്പാദനവും നടത്തുക. ഒന്നും രണ്ടും ഘട്ടമായി 252 ജീവനക്കാരാണുള്ളത്. മരമടക്കം അസംസ്‌കൃത വസ്‌തുക്കൾ സംസ്ഥാന സർക്കാർ നൽകും. ഡി ഇങ്കിംഗിനായി ഉപയോഗിച്ച പത്രക്കടലാസ് കുടുംബശ്രീയിലൂടെ ശേഖരിക്കും.
ലക്ഷ്യമിടുന്നത്
നാലു വർഷത്തിനുള്ളിൽ പ്രമുഖ സ്ഥാപനമാക്കുക
3000 കോടിയുടെ വാർഷിക വിറ്റുവരവ് നേടുക
അഞ്ചുലക്ഷം മെട്രിക് ടൺ ഉത്പാദനശേഷി കൈവരിക്കുക
'നഷ്ടത്തിലായ എച്ച്.എൻ.എൽ ഏറ്റെടുത്ത് റെക്കാഡ് സമയത്തിനുള്ളിൽ മറ്റൊരു കമ്പനിയായി സജ്ജമാക്കാനായത് നേതൃത്വംനൽകുന്നവരുടെയും തൊഴിലാളികളുടെയും ഇച്ഛാശക്തി കൊണ്ടാണ്. കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ പുതിയ ഏടാണിത്".
- പി. രാജീവ്, വ്യവസായ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |