തിരുവനന്തപുരം: സിൽവർലൈനിന്റെ സാമൂഹ്യാഘാത പഠനത്തിന് ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് സർക്കാർ വിലക്കിയെങ്കിലും നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാർക്കിംഗ് നടത്താതെ പറ്റില്ലെന്ന് കെ-റെയിൽ. ഏറ്റെടുക്കേണ്ട ഭൂമിയിലോ സമീപത്തോ ഉള്ള കെട്ടിടങ്ങളിലും മരങ്ങളിലും മാർക്കിംഗ് നടത്തുമെന്ന് എം.ഡി വി.അജിത്ത് കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.
അഞ്ച് ഉപഗ്രഹങ്ങളിലെ വിവരങ്ങളുപയോഗിച്ച് അലൈൻമെന്റിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ അതീവ കൃത്യതയോടെ അടയാളപ്പെടുത്തുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) ഉപയോഗിച്ചായിരിക്കും മാർക്കിംഗ് നടത്തുക. അടുത്തയാഴ്ച മുതൽ മാർക്കിംഗും സർവേയും തുടങ്ങും. മാർക്കിംഗ് നടത്തിയില്ലെങ്കിൽ അലൈൻമെന്റ് സാമൂഹ്യാഘാത പഠന സംഘത്തിന് കൃത്യമായി മനസിലാക്കാനാവില്ലെന്നും കെ-റെയിൽ വ്യക്തമാക്കി.
529.45 കിലോമീറ്റർ നിർദ്ദിഷ്ട പാതയിലെ അലൈൻമെന്റ് പൂർണമായി നേരത്തേ ജിയോടാഗിംഗ് നടത്തിയിട്ടുള്ളതിനാൽ, ഇനി മാർക്കിംഗ് നടത്തുക മാത്രമാണ് വേണ്ടത്. സർവേയ്സ് ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് മാർക്കിംഗ്. ജി.പി.എസ് സാങ്കേതികവിദ്യയുപയോഗിച്ചുള്ള സർവേയും മാർക്കിംഗും തടയുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം. മാർക്കിംഗിനായി കെ-റെയിൽ സംഘമെത്തുന്നതോടെ വീണ്ടും സംഘർഷമുണ്ടാകാനിടയുണ്ട്.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ സാമൂഹ്യാഘാത പഠനം തുടങ്ങിയിട്ടുണ്ട്. കണ്ണൂരിൽ രണ്ടു വില്ലേജുകളിൽകൂടി മാർക്കിംഗ് നടത്തിയാൽ പഠനം രണ്ടാഴ്ചയ്ക്കകം പൂർത്തിയാവും. മറ്റു ജില്ലകളിലും പഠനസംഘങ്ങളെ കളക്ടർമാർ നിയോഗിച്ചിട്ടുണ്ട്. 100 ദിവസത്തിനകം സാമൂഹ്യാഘാത പഠനം പൂർത്തിയാക്കും. 955.13 ഹെക്ടർ സ്വകാര്യഭൂമിയാണ് 10ജില്ലകളിൽ ഏറ്റെടുക്കേണ്ടത്.
ഏറ്റെടുക്കേണ്ട ഭൂമി (ഹെക്ടറിൽ)
തിരുവനന്തപുരം-78.42
കൊല്ലം-83.06
ആലപ്പുഴ-42.51
പത്തനംതിട്ട-44.47
കോട്ടയം-108.11
എറണാകുളം-120.72
തൃശൂർ-111.47
മലപ്പുറം-109.94
കോഴിക്കോട്-42.03
കണ്ണൂർ-53.95
കാസർകോട്-161.26
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |