പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ. കാട്ടുപന്നികളെ തുരത്തുന്നതിനായി പാടത്ത് വൈദ്യുതക്കെണി വച്ചിരുന്നതായി ഇവർ പൊലീസിന് മൊഴി നൽകി. ഇന്ന് വൈകിട്ടോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
രാവിലെ രണ്ടു പേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടുവെന്നും പിന്നാലെ കെണി സ്ഥലത്തുനിന്ന് മാറ്റിയെന്നും ഇവർ മൊഴി നൽകി. മൃതദേഹങ്ങൾ രണ്ടിടത്തായി കൊണ്ടിടുകയായിരുന്നെന്നും ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തി. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഹവിൽദാർമാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിനാൽ ഷോക്കേറ്റ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാദ്ധ്യത തീരെയില്ലെന്ന് പ്രദേശവാസികൾ ഉൾപ്പടെ പറഞ്ഞിരുന്നു.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |