സുന്ദരമായ ഒരു കവർ ഡ്രൈവിന്റെ ആത്മവിശ്വാസത്തിൽ റൺസിനായി ഇറങ്ങുന്ന ബാറ്റ്സ്മാനെ ഞൊടിയിടയിലെ ത്രോകൾ കൊണ്ട് നിരവധി തവണ റൺഒൗട്ടാക്കിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്സ്. ഇപ്പോഴിതാ വിധിയുടെ ഒരു അപ്രതീക്ഷിത ഡയറക്ട് ത്രോയിൽ റൺഒൗട്ടായി സൈമോയും മടങ്ങുന്നു. കഴിഞ്ഞ വാരം വീടിനിടുത്തുണ്ടായ ഒരു കാറപകടത്തിലാണ് സൈമണ്ട്സ് മരിച്ചത്. 46 വയസായിരുന്നു.ഭാര്യയും രണ്ട് മക്കളുമുണ്ട്.
കേളിശൈലി കൊണ്ടും ജീവിതരീതി കൊണ്ടും ഓസീസ് ടീമിലെ വ്യത്യസ്തനായിരുന്നു സൈമണ്ട്സ്. 1998 മുതൽ 2009 വരെ നീണ്ട കരിയറിൽ 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും 14 ട്വന്റി20 മത്സരങ്ങളും കളിച്ചു. 2003, 2007 വർഷങ്ങളിലെ ഏകദിന ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായി. വലംകയ്യൻ ബാറ്ററായിരുന്ന സൈമണ്ട്സ് ഓഫ് സ്പിന്നും മീഡിയം പേസ് ബോളിങ്ങും ഫലപ്രദമായി എറിയുകയും ചെയ്തു. മികച്ച ഫീൽഡറുമായിരുന്നു. ടെസ്റ്റിൽ 1462 റൺസ്, 24 വിക്കറ്റുകൾ; ഏകദിനത്തിൽ 5088 റൺസ്, 133 വിക്കറ്റുകൾ എന്നിങ്ങനെയാണ് നേട്ടം. ഡെക്കാൻ ചാർജേഴ്സ് 2009ൽ ഇന്ത്യൻ പ്രിമിയർ ലീഗ് കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്നു. പിന്നീട് മുംബയ് ഇന്ത്യൻസിന് വേണ്ടിയും കളിച്ചു. ചുണ്ടിൽ മുഴുവൻ വെള്ള ക്രീം പുരട്ടി, കൊരുത്തിട്ട മുടിയുമായി ഗ്രൗണ്ടിലെത്തിയിരുന്ന അദ്ദേഹം മറ്റു കളിക്കാർക്കിടയിൽ വേറിട്ടു നിന്നു.
വിവാദനായകൻ
കളിക്കളത്തിലും പുറത്തും വിവാദങ്ങളിലെ കേന്ദ്രകഥാപാത്രം കൂടിയായിരുന്നു സൈമണ്ട്സ്. 2008 സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരം ഹർഭജൻ സിംഗ് സൈമണ്ട്സിനെ ‘കുരങ്ങൻ’ എന്നു വിളിച്ചെന്ന ആരോപണം ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങളും സൈമണ്ട്സിനെ കരിയറിലുടനീളം പിന്തുടർന്നു. വിരമിച്ചതിനു ശേഷം കമന്റേറ്ററായും രംഗത്തെത്തിയ സൈമണ്ട്സിന്റെ ക്രിക്കറ്റിനു പുറത്തെ ഇഷ്ട വിനോദങ്ങളിലൊന്ന് മീൻ പിടുത്തമായിരുന്നു.
ഓസ്ട്രേലിയയുടെ ദത്തുപുത്രൻ
കരീബിയൻ–സ്കാൻഡിനേവിയൻ വംശജരായ മാതാപിതാക്കളുടെ മകനായി ഇംഗ്ലണ്ടിൽ ജനിച്ച സൈമണ്ട്സിനെ ഓസ്ട്രേലിയൻ ദമ്പതികളായ കെന്നും ബാർബറയും ദത്തെടുത്തു വളർത്തുകയായിരുന്നു. ജന്മം മൂലം ഇംഗ്ലണ്ടിനു വേണ്ടിയും കളിക്കാമായിരുന്നെങ്കിലും സൈമണ്ട്സ് ഓസ്ട്രേലിയയെയാണ് തിരഞ്ഞെടുത്തത്. റോയ്, സൈമോ തുടങ്ങിയ വിളിപ്പേരുകളിലൂടെയാണ് കൂട്ടുകാർക്കിടയിലും സഹതാരങ്ങൾക്കിടയിലും സൈമണ്ട്സ് അറിയപ്പെട്ടത്.
വെള്ളായണിയിലെ വെള്ളിടികൾ
കൗമാരതാരമായിരിക്കെ കേരളത്തിൽ കളിക്കാനെത്തിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്സ്. 1994 മാർച്ചിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളജ് ഗ്രൗണ്ടിലെ അണ്ടർ–19 ചതുർദിന മത്സത്തിന്റെ ഓസ്ട്രേലിയൻ ഇന്നിംഗ്സിൽ സൈമണ്ട്സ് തന്റെ ഉഗ്രരൂപം പുറത്തെടുത്തു.11 സിക്സറുടെ അകമ്പടിയോടെ നേടിയത് 163 റൺസ്! ആറു റൺസാണ് സൈമണ്ട്സിനു രണ്ടാം ഇന്നിങ്സിൽ നേടാനായത്. സൈമണ്ട്സ് 2 വിക്കറ്റും നേടിയെങ്കിലും മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |