അടിമാലി: ചേരി തിരിഞ്ഞുള്ള സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന അടിമാലി ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷാണ് (കുഞ്ഞിക്കണ്ണൻ -23) ഇന്നലെ പുലർച്ചെ മരിച്ചത്. കേസിൽ കൂമ്പൻപാറ പൈനാമ്പില്ലിൽ ഷിഹാസ്(25), ഇരുന്നൂറ് കുന്നു പുറത്ത് ജസ്റ്റിൻ(25), മച്ചിപ്ലാവ് സ്‌കൂൾ പടി നെല്ലിക്കുഴിയിൽ മുരുകൻ(26) എന്നിവരാണ് അറസ്റ്റിലായത്. മൂവരും റിമാൻഡിലാണ്.
കഴിഞ്ഞ 13ന് രാത്രി 11.30യോടെയാണ് ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് ആക്രമണം നടന്നത്. അടിമാലി ടൗണിൽ വച്ച് വാക്കുതർക്കത്തിൽപ്പെട്ടു. പിന്നീട് ഒത്തുതീർപ്പായ സംഘം ടൗണിന് സമീപം
ചാറ്റുപാറയിലെത്തി ഒരുമിച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ സുധീഷിനെ ജാതിപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കം സംഘർഷത്തിലെത്തി. പ്രകോപിതനായ ഷിയാസ് ടൗണിലെത്തി കുപ്പിയിൽ പെട്രോൾ വാങ്ങി സുധീഷിന് നേരെ എറിഞ്ഞ് തീ കൊളുത്തി.. ആക്രമണത്തിൽ സുധീഷിന് 60 ശതമാനം പൊള്ളലേറ്റു. ഇതോടെ, ഒപ്പമുണ്ടായിരുന്ന മൂന്ന്പേരും ഒളിവിൽ പോയി. തമിഴ്‌നാട്ടിലേക്ക് മുങ്ങിയ ഇവരെ അവിടെയെത്തി പൊലീസ് പിടി കൂടിയിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൊലപാതകത്തിന് കേസെടുക്കുമെന്ന് അടിമാലി എസ്എച്ച്ഒ കെ. സുധീർ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി, സംസ്‌കാരം നടത്തി. സുധീഷിന്റെ പിതാവ് പരേതനായ സുരേഷ്. മാതാവ്: ആനീസ്.സഹോദരൻ: സുനീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |