SignIn
Kerala Kaumudi Online
Thursday, 19 September 2024 10.05 AM IST

നികുതിഭാരം കുറയുന്നില്ല

Increase Font Size Decrease Font Size Print Page

gst

ജി.എസ്.ടി കൗൺസിലിന്റെ തീരുമാനങ്ങൾ അതേപടി അംഗീകരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ബാദ്ധ്യസ്ഥമല്ലെന്നു സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി രാജ്യത്തെ ഏകീകൃത നികുതിഘടനയിൽ ഉടനടി മാറ്റങ്ങൾ കൊണ്ടുവരുമെന്നു കരുതാനാവില്ല. കോടതിവിധിക്കു ശേഷവും വിഷയത്തിൽ അവ്യക്തതകൾ തുടരുന്നുമുണ്ട്. കേന്ദ്രം ഏതായാലും ഈ വിധിക്കെതിരെ വിശാലബെഞ്ചിൽ അപ്പീൽ പോകുമെന്നു തീർച്ചയാണ്. ദീർഘകാലത്തെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് 2017 ജൂലായ് ഒന്നിന് ജി.എസ്.ടി നിയമം നടപ്പായത്. അഞ്ചുവർഷത്തിനിടെ നിയമത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് അതെല്ലാം. നികുതി നിർണയത്തിലും ഘടനയിലും കൗൺസിലിന്റേതാണ് അന്തിമ തീരുമാനം. തീരുമാനങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും അതേപടി അംഗീകരിക്കാറാണു പതിവ്. കൂട്ടായ ചർച്ചകളിലുണ്ടാകുന്ന അഭിപ്രായമനുസരിച്ചാണ് ഏതു തീരുമാനവുമെടുക്കുക എന്നതിനാൽ ഏറ്റുമുട്ടലിന്റെ പാതയിലേക്കു ഇതുവരെ നീങ്ങിയിട്ടില്ല.

നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് പാർലമെന്റിനും നിയമസഭകൾക്കും ഒരുപോലെ അധികാരമുണ്ടെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഒന്ന് മറ്റൊന്നിൽ താഴെയാണെന്ന മട്ടിൽ കേന്ദ്രമോ സംസ്ഥാനങ്ങളോ പ്രവർത്തിക്കാൻ പാടില്ല. തർക്കങ്ങൾ ഉടലെടുത്താൻ ജി.എസ്.ടി കൗൺസിൽ വേണം യുക്തമായ തീരുമാനമെടുക്കാൻ. കൗൺസിൽ തീരുമാനം അംഗീകരിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ബാദ്ധ്യസ്ഥവുമാണ്. സുപ്രീംകോടതിയുടെ ഈ വിധി തീർപ്പ് വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ ജി.എസ്.ടി ഘടനയിൽ കാതലായ എന്തെങ്കിലും മാറ്റങ്ങൾക്കുള്ള സാദ്ധ്യത കുറവാണ്. കേന്ദ്ര ധനവകുപ്പിലെ ഉന്നതഉദ്യോഗസ്ഥരും അതുതന്നെയാണു പറയുന്നത്.

കേന്ദ്ര നിലപാട് ഇതാണെങ്കിലും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപക സ്വാധീനം ചെലുത്താൻ ഈ വിധി ഇടയാക്കുമെന്ന അഭിപ്രായമാണ് കേരളം ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ളത്. ജി.എസ്.ടി തീരുമാനങ്ങളിൽ പലതും കേന്ദ്രത്തെ കൂടുതൽ സഹായിക്കുന്നവയാണെന്ന ആക്ഷേപം തുടക്കം മുതലേ ഈ സംസ്ഥാനങ്ങൾക്കുണ്ട്. ജി.എസ്.ടി നടപ്പായതോടെ നികുതി വരുമാനത്തിൽ ഈ സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടവും നേരിട്ടിരുന്നു. സംസ്ഥാനങ്ങൾക്ക് അഞ്ചുവർഷം നഷ്ടപരിഹാരം നൽകുമെന്ന കേന്ദ്ര ഉറപ്പിന്റെ കാലാവധി അടുത്തമാസം അവസാനിക്കുകയാണ്.

സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ നികുതി വരുമാനം കൂട്ടാനുള്ള ചില നടപടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാനങ്ങൾക്കു കഴിയുമെന്നു കരുതാം. തനതു ഉത്‌പന്നങ്ങൾക്കും സേവനങ്ങൾക്കും നിലവിലുള്ളതിനെക്കാൾ കൂടുതൽ നികുതി ചുമത്തി വരുമാനം കൂട്ടാൻ കേരളം പോലുള്ള സംസ്ഥാനങ്ങൾക്കു സാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി പരിഷ്കാരം കൊണ്ട് വലിയ നേട്ടമൊന്നുമുണ്ടായില്ല.

നികുതിഭാരം താങ്ങേണ്ടിവരുന്ന ജനത്തിന് ആഹ്ളാദിക്കാനുള്ള വകയൊന്നും സുപ്രീംകോടതി വിധിയിൽ ഇല്ല. ജി.എസ്.ടി ഘടന തന്നെ പരിഷ്കരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഞ്ചു ശതമാനത്തിന്റെ സ്ളാബ് എട്ടുശതമാനമായും 12 ശതമാനമെന്നത് 18 ശതമാനമായും കൂട്ടാനുള്ള ആലോചനയാണു നടക്കുന്നത്. ജനങ്ങളുടെ തലയിൽ ഇടിത്തീയായി പതിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയിലും ആശ്വാസമുണ്ടാകുമെന്നു തോന്നുന്നില്ല. നിരന്തര മുറവിളി ഉയർന്നിട്ടും ഇന്ധനങ്ങൾ ഇതുവരെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യറായിട്ടില്ല. ജനങ്ങളെ പരമാവധി പിഴിഞ്ഞൂറ്റുകയാണ് കേന്ദ്രനയം. കൂടുതൽ ഉത്‌പന്നങ്ങളെ ഉയർന്ന നികുതി സ്ളാബുകളിൽ ഉൾപ്പെടുത്തുക കൂടിയായാൽ സ്ഥിതി എന്താകുമെന്ന് പ്രവചിക്കാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.