ക്ളാസ്സ് ലീഡറും സ്കൂൾ സെക്രട്ടറിയും ആയിരുന്നതു കൊണ്ടു എവിടെ ചെന്നാലും അതിനും മുകളിലെത്തണം എന്നതായിരുന്നു ആഗ്രഹം. പക്ഷേ പഠനത്തിൽ മാത്രം താഴെ നിന്നാൽ മതി. അന്നത്തെ കാലത്തൊക്കെ ഭയങ്കര ദാരിദ്ര്യമാണ് .എന്റേത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണ്. ഞാൻ തീരുമാനിച്ചു ഒരു കമ്മ്യൂണിസ്റ്റുകാരനാകാമെന്ന്.
അങ്ങനെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരോട് കാര്യം പറഞ്ഞു. പക്ഷേ അതിന് വേണ്ടി ജയ് വിളിക്കാനൊന്നും എനിക്ക് വയ്യ നേരെ സെക്രട്ടറിയോ മറ്റോ ആകാം എന്ന് പറഞ്ഞു.അത് കേട്ട് അവരെന്നോട് പറഞ്ഞു അത് ഇവിടെ നടക്കില്ല വേറെവിടെങ്കിലും പൊയ്ക്കോ. അത് കേട്ട് ഞാൻ പറഞ്ഞു പോയാൽ പിന്നെ എന്നെ കിട്ടില്ല .പറ്റുമെങ്കിൽ എന്നെകൂടി ചേർക്ക് .ഇതു കേട്ട് അവരും പറഞ്ഞു പൊക്കോളു, ഇന്നസെന്റിന് ഇവിടെ മെമ്പർഷിപ്പുമില്ല. ഒന്നും ഇല്ല.ഇത് അങ്ങനെ കളിക്കാനുള്ള സാധനമൊന്നും അല്ല. അപ്പോൾ ഞാനും പറഞ്ഞു എന്നാൽ പിന്നെ വേണ്ട. അങ്ങനെ വീണ്ടും അന്വേഷിച്ചപ്പോഴാണ് ആർ. എസ്. പിയെ കുറിച്ച് കേൾക്കുന്നത്.അതിന്റെ ഒരു മീറ്റിംഗിന് പോയി. അവിടെ ചെന്നപ്പോൾ അന്നത്തെ സെക്രട്ടറി എന്നോട് ചോദിച്ചു എന്താണ് ഇന്നസെന്റ് ഇവിടെയെന്ന്. ഞാൻ പറഞ്ഞു ഞാൻ കൂടെ നിൽക്കാം. പക്ഷേ എനിക്കൊരു പൊസിഷൻ വേണം. ഇത് കേട്ടതും അദ്ദേഹം പറഞ്ഞു ഇരിങ്ങാലക്കുട സെക്രട്ടറിയായി ഇന്നസെന്റ്. അങ്ങനെ ഒരു ജാഥക്കോ ഒന്നിനും പോകാതെ ഞാൻ മണ്ഡലം സെക്രട്ടറിയായി. ലെറ്റർപാഡ് അടിച്ചു ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ഇന്നസെന്റ് .ചില സ്ഥലങ്ങളിലൊക്കെ ഞാൻ ആപ്ലിക്കേഷൻ എഴുതി അയയ്ക്കാൻ തുടങ്ങി. കുറച്ചുകാലം കഴിഞ്ഞപ്പോൾ അവർക്ക് മനസിലായി ഞാനൊന്നും ചെയ്യുന്നില്ലെന്ന് ,അങ്ങനെ അവർ എന്നെ പിടിച്ചു പുറത്താക്കി. എല്ലാകാലത്തും എന്റെ മനസിൽ സിനിമയായിരുന്നു.
ഇടക്കൊക്കെ മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹനനെ വിളിക്കുമായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം പറയും അടുത്ത വർക്ക് വരുമ്പോൾ അറിയിക്കാമെന്ന്. സിനിമാ നടനാകാൻ മദ്രാസിലെ ഉമ ലോഡ്ജിൽ ഞാനും താമസമാക്കി. മാസങ്ങൾ മുന്നോട്ട് പോയി. നെല്ല് സിനിമയിലേക്ക് രാമു കാര്യാട്ട് സാർ എന്നെ വിളിക്കുമ്പോൾ ഉണ്ടായ സന്തോഷം ഒരുപാടായിരുന്നു. ആ സിനിമക്കു വേണ്ടി സുൽത്താൻ ബത്തേരിയിൽ താമസിക്കുമ്പോൾ ഞങ്ങളൊക്കെ രണ്ടാം ഗ്രേഡ് താരങ്ങളായിരുന്നു. നെല്ലിന്റെ ഷൂട്ടിംഗ് തുടങ്ങി .ബാലു മഹേന്ദ്രയാണ് കാമറമാൻ.കെ.ജി ജോർജ് ആയിരുന്നു അസിസ്റ്റന്റ്. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ രാമു കാര്യാട്ടിനെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിന്റെ ആവശ്യങ്ങളെല്ലാം ഞാൻ ചെയ്തുകൊടുക്കുമായിരുന്നു. പതിനൊന്ന്, പന്ത്രണ്ട് മണിയായാൽ പിന്നെ ഷൂട്ടിംഗ് നടക്കില്ല. കാരണം കാമറ ശരിയല്ല .ഇന്നത്തെ പോലുള്ള നല്ല കാമറകളൊന്നും അന്നില്ല .അതുകൊണ്ട് രണ്ട് മണിക്ക് ശേഷമേ ഷൂട്ടിംഗ് തുടർന്ന് നടക്കുകയുള്ളു. അന്നത്തെ ഒരു ഡ്രൈവറുണ്ടായിരുന്നു .അയാളോട് പോയി ബ്ലാക്ക് ബാരൽ ബ്രാൻഡി വാങ്ങി വരാൻ പറഞ്ഞു. അങ്ങനെ പാക്കപ്പ് പറഞ്ഞ് എല്ലാവരും ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയാണ് .നേരം വൈകിയിട്ടും ഡ്രൈവറെ കാണുന്നില്ല. അവസാനം ഞാൻ സോഡ എടുത്ത് മുകളിൽവച്ചു. അപ്പോഴുണ്ട് അയാൾ പതിയെ നടന്നു വരുന്നു. അയാളെ കണ്ടതും ഞാൻ സോഡ പൊട്ടിച്ചുവെച്ചു. അയാൾ വന്നിട്ട് രാമു കാര്യാട്ട് സാറിനോട് പറഞ്ഞു, സാറ് പറഞ്ഞ ബ്രാൻഡി അവിടെ ഇല്ല .എം. സി എന്ന് പറയുന്ന ബ്രാന്റിയുണ്ട്.ഇത് കേട്ടതും സാറ് ചോദിച്ചു ,എന്നിട്ട് താനത് വാങ്ങിയോ? ഇല്ല വേണെങ്കിൽ വാങ്ങാം എന്നു പറഞ്ഞു. അതു കേട്ടതും ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ,ഇത്രയും വലിയൊരു ദു:ഖം ഞാൻ ഇതേവരെ കണ്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |