തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ്കൊള്ള തടയാൻ സുപ്രീംകോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ മിക്കതും കേരളത്തിൽ നടപ്പാക്കിയവയാണ്. പ്രവേശനം, ഫീസ് നിർണ്ണയം, ഫീസടയ്ക്കൽ എല്ലാം സർക്കാർ നിയന്ത്രണത്തിലാണ്. 15% എൻ.ആർ.ഐ ക്വോട്ടയടക്കം മുഴുവൻ സീറ്റുകളിലും നീറ്റ് റാങ്ക് പരിഗണിച്ച് എൻട്രൻസ് കമ്മിഷണറാണ് അലോട്ട്മെന്റ് നടത്തുന്നത്.
ഹൈക്കോടതി ജഡ്ജിയായിരുന്ന, കൊല്ലം മയ്യനാട് സ്വദേശി ജസ്റ്റിസ് ആർ.രാജേന്ദ്രബാബു അദ്ധ്യക്ഷനായ സമിതിയാണ് ഫീസ് നിശ്ചയിക്കുന്നത്. ട്യൂഷൻ ഫീസ്, ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, യൂണിഫോം അടക്കമുള്ളവയുടെ സ്പെഷ്യൽ ഫീസ് എന്നിവയെല്ലാം സമിതി നിശ്ചയിക്കുകയും സർക്കാർ ഉത്തരവിറക്കുകയും ചെയ്യും. കോളേജുകൾ സമർപ്പിക്കുന്ന വരവുചെലവ് പരിശോധിച്ചാണ് സമിതി ഫീസ് നിശ്ചയിക്കുന്നത്. അധിക ഫീസ് ആവശ്യപ്പെട്ടെന്ന് കമ്മിറ്റിക്ക് ഇ-മെയിൽ അയച്ചാൽ അത് പരാതിയായി പരിഗണിക്കും. പിടിച്ചുവച്ച ടി.സി,സർട്ടിഫിക്കറ്റുകൾ, അധികമായി ഈടാക്കിയ തുക എന്നിവയൊക്കെ തിരിച്ചുനൽകാൻ സമിതി ഉത്തരവിട്ടിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവിട്ടതുപോലെ, മുഴുവൻ ഫീസും പണമായി അടയ്ക്കേണ്ടെന്നത് കേരളത്തിൽ നടപ്പായതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ നാലിലൊന്ന് തുക എൻട്രൻസ് കമ്മിഷണറുടെ പേരിലെടുത്ത ഡ്രാഫ്റ്റായി നൽകണം. കോളേജിൽ അടയ്ക്കേണ്ട ബാക്കിതുക അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തും. ആദ്യം അടച്ച തുക പ്രവേശനം പൂർത്തിയായശേഷം കോളേജുകൾക്ക് എൻട്രൻസ് കമ്മിഷണർ കൈമാറും. അവസാനഘട്ടത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (സ്ട്രേ വേക്കൻസി) അലോട്ട്മെന്റിനുള്ളവരുടെ നീറ്റ് റാങ്ക് പ്രസിദ്ധീകരിക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവും കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.
അംഗീകാരം നഷ്ടമായ കണ്ണൂർ മെഡിക്കൽകോളേജിലെ 2016-17ബാച്ചിലെ 150വിദ്യാർത്ഥികൾക്ക് ഫീസ് ഇരട്ടിയായി തിരിച്ചുനൽകാൻ ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി ശരിവച്ചിരുന്നു. ചേർത്തലയിലെ നഴ്സിംഗ് കോളേജിൽ യൂണിഫോം, പാഠപുസ്തകം ഇനത്തിൽ വൻതുക ഈടാക്കുന്നെന്ന പരാതി മേൽനോട്ടസമിതിയുടെ പരിഗണനയിലാണിപ്പോൾ.
'നിശ്ചയിച്ച ഫീസിൽ ഒരു രൂപ അധികം വാങ്ങാൻ കോളേജുകൾക്കാവില്ല. പരാതികളിൽ ഉടനടി നടപടിയെടുക്കുന്നു".
- ജസ്റ്റിസ് ആർ.രാജേന്ദ്രബാബു, ഫീസ് നിർണയസമിതി അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |