ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകൾ തലവരിപ്പണം ആവശ്യപ്പെട്ടാൽ വിദ്യാർത്ഥികൾക്ക് പരാതിപ്പെടാൻ സുപ്രീംകോടതി മേൽനോട്ടത്തിൽ വെബ്‌പോർട്ടൽ സജ്ജമാക്കും. ഫീസ് പണമായി ഈടാക്കുന്നത് നിറുത്തലാക്കാനും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവുവും ബി.ആർ. ഗവായിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
നിരോധനമുണ്ടായിട്ടും പല തരത്തിലും തലപ്പവരിപ്പണം ഈടാക്കുന്നതിനാലാണ് പരാതിപ്പെടാൻ വെബ്പോർട്ടൽ ഒരുക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്. പ്രവേശന ഫീസ് പണമായി ആവശ്യപ്പെട്ടാലും പോർട്ടൽ വഴി പരാതിപ്പെടാം. വെബ് പോർട്ടലിനെക്കുറിച്ച് പ്രവേശന സമയത്ത് മാദ്ധ്യമങ്ങളിലൂടെ ഇംഗ്ളീഷിലും പ്രാദേശിക ഭാഷകളിലും പരസ്യം നൽകണം. ഇതിന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം നിർദ്ദേശം നൽകണം. കൗൺസലിംഗ് വേളയിൽ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പോർട്ടലിനെക്കുറിച്ചുള്ള ലഘുലേഖകളും നൽകണം. കേന്ദ്ര ഐ. ടി മന്ത്രാലയത്തിന്റെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) വെബ്സൈറ്റ് തയ്യാറാക്കും.
സംസ്ഥാനങ്ങളിലെ ഫീസ് നിർണയ സമിതികൾ നിർദ്ദേശിക്കുന്ന തുക കൂടാതെ മാനേജ്മെന്റുകൾ കൂടുതൽ പണം ആവശ്യപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ സമിതികൾ ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. വിവിധ വർഷങ്ങളിൽ കർണാടകത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികൾ ഫീസ് വിഷയത്തിൽ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി ഇടപെടൽ. സ്വാശ്രയ മെഡിക്കൽ പ്രവേശനം സുതാര്യമാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ ശുപാർശകൾ അംഗീകരിച്ചാണ് സുപ്രീംകോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
സുപ്രീംകോടതിയുടെ മറ്റ് നിർദ്ദേശങ്ങൾ
ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് കൂട്ടാനും അധിക പണം വാങ്ങാനും കോളേജ് മാനേജ്മെന്റുകൾക്ക് അധികാരമില്ല. അധികം വാങ്ങുന്ന ഏതു തുകയും തലവരിപ്പണമായി കണക്കാക്കും.
തലവരിപ്പണം തടയാൻ ഫീസ് പണമായി വാങ്ങുന്നും നിരോധിച്ചു
മെഡിക്കൽ, ദന്തൽ പ്രവേശനത്തിന് രണ്ടാഴ്‌ച മുമ്പ് കൗൺസലിംഗ് പൂർത്തിയാക്കിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷനും ദന്തൽ കൗൺസിലും ഉറപ്പാക്കണം.
അഖിലേന്ത്യ, സംസ്ഥാന ക്വോട്ടകളിലെ കൗൺസലിംഗ് നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ ഡയക്‌ടർ ജനറൽ ഒാഫ് ഹെൽത്ത് സർവീസസും സംസ്ഥാന സർക്കാരുകളും ശ്രദ്ധിക്കണം.
അവസാന ഘട്ടത്തിലെ ഒഴിവുകൾ (സ്ട്രേ വേക്കൻസി) നികത്തുന്നത് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാവണം. മെരിറ്റ് പാലിച്ചില്ലെങ്കിൽ നടപടി ഉണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പേരും നീറ്റ് റാങ്കും പരസ്യപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |