അമോണിയ കലർന്ന മത്സ്യം പിടികൂടി
വർക്കല: വർക്കലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ അമോണിയ കലർന്ന മത്സ്യങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ 9ഓടെ വർക്കലയിലും സമീപ ഗ്രാമപഞ്ചായത്തുകളിലുമാണ് പരിശോധന നടത്തിയത്. ചെമ്മരുതി പഞ്ചായത്തിലെ തച്ചോട് മാർക്കറ്റ്, ചാവടിമുക്ക് മാർക്കറ്റ്, വർക്കല നഗരസഭയിലെ പുന്നമൂട് മാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിൽ പുന്നമൂട് മാർക്കറ്റിൽ വില്പനയ്ക്ക് എത്തിച്ച മത്സ്യങ്ങളിലാണ് അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ശേഖരിച്ച സാമ്പിളുകൾ പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് കൺഫോർമെട്രി ടെസ്റ്റ് നടത്തിയാണ് അമോണിയയുടെ സാന്നിദ്ധ്യം ഉറപ്പിച്ചത്. പിടിച്ചെടുത്ത മത്സ്യം വർക്കല നഗരസഭയിലെ ആരോഗ്യവിഭാഗം നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 10 കിലോ ചൂരയും 50 കിലോ കൊഴിയാളയും 5 കിലോ വാളയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വർക്കല ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ ഡോക്ടർ പ്രവീൺ, ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സേഫടി ഓഫീസർ ഡോ. ധന്യ ശ്രീവത്സൻ ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ ഡോ. ജിഷാ രാജ്, ഓഫീസ് അസിസ്റ്രന്റുമാരായ പ്രേമ, ബീന, മൊബൈൽ ലാബ് ടെക്‌നിക്കൽ അസിസ്റ്റന്റ് വിപിൻ കൃഷ്ണ, വിനോദ്, ചെമ്മരുതി ഹെൽത്ത് ഇൻസ്പെക്ടർ ഷേണായി, വർക്കല നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ്, സോണി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അമോണിയ കലർത്തിയ മത്സ്യം വില്പന നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പരിശോധനാ സംഘം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |