ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയ്ക്ക് ഇരട്ടപ്പാത പൂർത്തിയാക്കാൻ തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയ്ക്കുള്ള അനവധി ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്. പാസഞ്ചർ സർവീസുകളുടെ കാര്യം പറയുകയേ വേണ്ട. കൊവിഡ് കാലത്തു നിറുത്തിവച്ച പാസഞ്ചർ വണ്ടികളിൽ പലതും ഇനിയും സർവീസ് തുടങ്ങിയിട്ടില്ല. ചിലതെല്ലാം എക്സ്‌പ്രസ് എന്ന പേരിൽ പുനരാരംഭിച്ചിരുന്നു. പ്രധാന സ്റ്റേഷനുകളിൽ മാത്രം നിറുത്തുന്ന ഇത്തരം വണ്ടികൾ കൊണ്ട് സാധാരണ യാത്രക്കാർക്ക് ഒരു ഗുണവുമില്ല.
സംസ്ഥാനത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഇതിനുമുമ്പ് ഒരിക്കലുമുണ്ടാകാത്ത തരത്തിലാണ് കൂട്ടറദ്ദാക്കൽ. യാത്രക്കാരോട് യാതൊരു പരിഗണനയും കാണിക്കുന്നില്ലെന്നതു പോകട്ടെ, സംസ്ഥാനത്തെ അവഹേളിക്കും വിധമാണ് തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുന്നത്. സാദ്ധ്യമായ ബദൽ ഏർപ്പാടുകൾ പോലും ചെയ്യാതെയാണ് പരക്കെ റദ്ദാക്കൽ നടക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തേക്കാണ് റദ്ദാക്കലെങ്കിൽ സഹിക്കാമായിരുന്നു. ദിവസങ്ങളോളം മുടങ്ങുമ്പോൾ യാത്രക്കാർ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെപ്പറ്റി റെയിൽവേ അധികൃതർ ചിന്തിക്കുന്നുപോലുമില്ല.
രണ്ടരപ്പതിറ്റാണ്ടു മുമ്പെങ്കിലും തീരേണ്ടതായിരുന്നു ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയ്ക്കുള്ള ഇരട്ടപ്പാത. സ്ഥലമെടുപ്പ് വൈകിയതും ഉദാസീനതയും കൊണ്ട് മാത്രമാണ് ഇത്രകാലം നീണ്ടുപോയത്. ഇരുപതുവർഷം മുമ്പായിരുന്നെങ്കിൽ ഇത്രയധികം വണ്ടികളും ഉണ്ടായിരുന്നില്ല. യാത്രക്കാരെ വലിയ തോതിൽ ബുദ്ധിമുട്ടിക്കാതെ കാര്യം നടക്കുമായിരുന്നു. ഇരട്ടപ്പാത നിർമ്മാണവും പുതിയപാലം നിർമ്മിച്ച് പാളമിടുന്നതും പുതിയ കാര്യമൊന്നുമല്ല. സംസ്ഥാനത്തുതന്നെ എറണാകുളം - തിരുവനന്തപുരം ഇരട്ടപ്പാതയുടെ നിർമ്മാണകാലത്ത് അപൂർവമായി മാത്രമേ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുള്ളൂ. സകല പണിയും പൂർത്തിയാക്കി അവസാന ഘട്ടത്തിൽ മാത്രം ട്രെയിൻ സർവീസ് നിറുത്തിവയ്ക്കുന്ന സംവിധാനങ്ങളെയാണ് അന്നൊക്കെ ആശ്രയിച്ചിരുന്നത്. സകലരുടെയും പ്രശംസ നേടിയ വൈദഗ്ദ്ധ്യത്തോടെയാണ് ഇതൊക്കെ നടന്നിരുന്നത്. ആ വൈദഗ്ദ്ധ്യവും കാര്യശേഷിയുമൊക്കെ ഇപ്പോൾ കൈമോശം വന്നിരിക്കുന്നു.
സംസ്ഥാനത്തുനിന്നുള്ള എം.പിമാർ ഇടയ്ക്കിടെ ഇതിനു പരിഹാരം തേടി റെയിൽവേ മന്ത്രിയെ കാണാറുണ്ട്. കൊവിഡ് കാലത്ത് നിറുത്തിവച്ച എല്ലാ ട്രെയിനുകളും പുനരാരംഭിക്കണമെന്ന് എത്രയോതവണ നിവേദനം നൽകിയിരുന്നു. ഉറപ്പു ലഭിച്ചതല്ലാതെ നടപടിയുണ്ടായില്ല. ഇപ്പോഴത്തെ കൂട്ട ട്രെയിൻറദ്ദാക്കൽ പ്രശ്നം സംസ്ഥാന സർക്കാർതന്നെ കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരേണ്ടതായിരുന്നു. സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ദിവസങ്ങളോളം മുടങ്ങിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സർക്കാരിനും ബോദ്ധ്യപ്പെടേണ്ടതായിരുന്നു. സംസ്ഥാനത്ത് നിത്യേന ഓടുന്ന ട്രെയിനുകളുടെ ബാഹുല്യം കണക്കിലെടുത്തെങ്കിലും ആസൂത്രണ മികവ് പ്രകടിപ്പിക്കുന്ന സമീപനം സ്വീകരിക്കേണ്ടതായിരുന്നു. മുതിർന്ന പൗരന്മാർക്കു ലഭിച്ചുകൊണ്ടിരുന്ന യാത്രക്കൂലിയിലെ ഇളവുകൾ എന്നന്നേയ്ക്കുമായി നിറുത്തലാക്കുകയാണ്. വയോജനങ്ങളോടു റെയിൽവേ കാണിക്കുന്ന ഈ അനാദരവിനെ എന്തുപറഞ്ഞാണു വിശേഷിപ്പിക്കേണ്ടത്. ഇപ്പോൾത്തന്നെ ടിക്കറ്റ് നിരക്കുകൾ ഏറ്റവും കുറഞ്ഞതാണെന്നാണ് മന്ത്രിയുടെ വാദം. ഏതാനും വർഷം മുൻപുവരെ അതു ശരിയായിരുന്നു. ഇപ്പോൾ അങ്ങനെയല്ലെന്ന് നിരക്കുകൾ പരിശോധിച്ചാലറിയാം. മന്ത്രിക്കും പരിവാരങ്ങൾക്കും ട്രെയിനിൽ ടിക്കറ്റെടുക്കേണ്ടിവരാത്തതു കൊണ്ടാകും ഇത്തരം ജല്പനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |