കൊച്ചി: ലക്ഷദ്വീപിന് സമീപത്തുനിന്ന് 1500 കോടിയുടെ ഹെറോയിനുമായി പിടികൂടിയ സംഘത്തിന് പാകിസ്ഥാൻ ബന്ധമെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) . സംഘത്തിലെ നാല് തമിഴ്നാട് സ്വദേശികൾ പാകിസ്ഥാൻ ശൃംഖലയുടെ ഭാഗമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഹെറോയിൻ നിറച്ചിരുന്ന ചാക്കിനുപുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ തിരുവനന്തപുരം സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. തങ്ങൾ ബോട്ടിൽ ജോലിക്കെത്തിയതാണെന്ന മൊഴിയാണ് ഇവർ നൽകിയത്. വിഴിഞ്ഞം പൊഴിയൂർ സ്വദേശികളാണ് ഇവരെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇന്ത്യൻ തീരമാണ് മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യം വച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇറാൻ ബോട്ടിൽ പുറംകടലിൽ എത്തിച്ച ഹെറോയിൻ ഇവിടെ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകളിലേക്ക് കൈമാറുകയായിരുന്നു. ഈ ബോട്ടുകളാണ് ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ വച്ച് ഡി ആർ ഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
തമിഴ്നാട്ടിൽ നിന്ന് രണ്ട് ബോട്ടുകൾ മയക്കുമരുന്ന് കടത്തുമെന്ന് രണ്ടുമാസംമുമ്പ് ഡി ആർ ഐക്ക് വിവരം ലഭിച്ചിരുന്നു. മേയ് രണ്ടാം വാരമോ മൂന്നാംവാരമോ ബോട്ടുകൾ പുറപ്പെടുമെന്നായിരുന്നു സൂചന. ഡി ആർ ഐയും കോസ്റ്റ് ഗാർഡും 'ഓപ്പറേഷൻ ഖൊജ്ബീൻ' എന്ന ദൗത്യം തയ്യാറാക്കി. കോസ്റ്റ് ഗാർഡിന്റെ സുജീത് എന്ന കപ്പലിൽ ഡി ആർ ഐ ഉദ്യോഗസ്ഥരും പുറംകടലിലേക്ക് പുറപ്പെട്ടു. ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ രണ്ടു ബോട്ടുകൾ പിടിച്ചത്.
കഴിഞ്ഞ 18ന് ഉദ്യോഗസ്ഥർ ബോട്ടുകൾ വളഞ്ഞ് അകത്തുകയറി. പുറംകടലിയിൽ നിന്ന് മയക്കുമരുന്ന് ബോട്ടിൽ കയറ്റിയതായി തൊഴിലാളികളിൽ ചിലർ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഒരു കിലോവീതമുള്ള 218 പാക്കറ്റുകളാക്കി ബോട്ടിലെ അറകളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ലഹരിമരുന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |